പുന്നപ്രയുടെ പോരാളികൾക്ക്‌ ശോണാഭിവാദ്യം



ആലപ്പുഴ > വീരേതിഹാസത്തിന്റെ എഴുപത്തഞ്ചാമാണ്ടിൽ പുന്നപ്ര വീണ്ടും സമരപുളകമണിഞ്ഞു. ചുടുനിണംവീണു ചുവന്ന മണ്ണ്‌ ധീരരക്തസാക്ഷികളുടെ  ഓർമപുതുക്കി. മുദ്രാവാക്യം മുഴക്കി തലമുറകൾ പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി.  സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, എച്ച് സലാം എംഎൽഎ,  വി എസ് അച്യുതാനന്ദനുവേണ്ടി മകൻ വി എ അരുൺകുമാർ എന്നിവർ മണ്ഡപത്തിൽ പുഷ്‌പചക്രമർപ്പിച്ചു. ആർ നാസർ, ടി ജെ ആഞ്ചലോസ് എന്നിവർ  അനുസ്‌മരണ പ്രസംഗം നടത്തി.  വി എസ് അച്യുതാനന്ദന്റെ സന്ദേശം മകൻ വി എ അരുൺകുമാർ വായിച്ചു.  പകൽ മൂന്നിന് സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖാ റിലേ പ്രയാണമാരംഭിച്ചു. സമരസേനാനി വാര്യംപറമ്പിൽ കൃഷ്‌ണന്റെ മകൾ സുവർണ്ണാ പ്രതാപൻ ദീപം കൊളുത്തി. സമരസേനാനി കണ്ണങ്കാട്ട് പുരുഷന്റെ ചെറുമകൻ ഉണ്ണിക്കുട്ടനിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങി  ഇ കെ ജയൻ മണ്ഡപത്തിൽ സ്ഥാപിച്ചു. വലിയചുടുകാട്ടിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരൻ, മന്ത്രി പി പ്രസാദ്‌, എച്ച്‌ സലാം എംഎൽഎ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. അനുസ്‌മരണയോഗത്തിൽ പി പി ചിത്തരഞ്‌ജൻ അധ്യക്ഷനായി.  വൈകിട്ട്‌  പറവൂർ രക്തസാക്ഷിനഗറിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജി സുധാകരൻ, മന്ത്രി പി പ്രസാദ്,  ആർ നാസർ,  ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എം പി,  എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News