പുനർഗേഹം: 3616 കുടുംബത്തിനുകൂടി ഭൂമിയായി



തിരുവനന്തപുരം> പുനർഗേഹം പദ്ധതിയിൽ 3616 കുടുംബത്തിന്‌ വീട്‌ നിർമാണത്തിന്‌ ഭൂമി കണ്ടെത്തി. ഇതിൽ 3033 പേർക്ക്‌ ഭൂമി രജിസ്റ്റർ ചെയ്‌ത്‌ ലഭിച്ചു. 1773 കുടുംബത്തിന്‌ വീടായി. നാലു സമുച്ചയത്തിലായി 390 ഫ്‌ളാറ്റ്‌ കൈമാറി. 1376 ഫ്‌ളാറ്റ്‌ നിർമാണത്തിന്‌ അനുമതിയായി. തീരത്തുനിന്ന്‌ സുരക്ഷിത മേഖലയിലേക്ക്‌ മാറിത്താമസിക്കാമെന്ന്‌ അറിയിച്ച 8675 വീട്ടുകാരെ‌യാണ്‌ ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുന്നത്‌. തിരുവനന്തപുരം ജില്ലയിലാണ്‌ കൂടുതൽ ഭൂമി കണ്ടെത്താനായത്‌. 1213 പേരുടെ ഭൂമിക്ക്‌ വില നിശ്ചയിച്ചു. കുറവ്‌ കോഴിക്കോട്ടും–- 105. കൂടുതൽ വീട്‌ നിർമിച്ചതും തിരുവനന്തപുരത്താണ്‌–- 490. ആലപ്പുഴയിൽ 405 ഉം. ഏഴു സമുച്ചയത്തിലെ 784 ഫ്‌ളാറ്റ്‌ നിർമാണം വിവിധ ഘട്ടത്തിൽ പുരോഗമിക്കുന്നു. പദ്ധതി ഇങ്ങനെ തീരദേശത്ത്‌ വേലിയേറ്റരേഖയിൽനിന്ന്‌ 50 മീറ്റർ പരിധിക്കുള്ളിലുള്ള കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിത്താമസിപ്പിക്കുന്ന പുനരധിവാസ പദ്ധതി. 18,685 കുടുംബത്തെ മാറ്റിപ്പാർപ്പിക്കുക ലക്ഷ്യം. പദ്ധതി അടങ്കൽ 2450 കോടി രൂപ. 1938 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും 1052 കോടി രൂപ ഫിഷറീസ്‌ വകുപ്പിന്റെ ബജറ്റ്‌ വിഹിതത്തിൽനിന്നും. കുടുംബത്തിന്‌ മൂന്നു സെന്റുവരെ ഭൂമി വാങ്ങാൻ ആറുലക്ഷം രൂപയും വീട്‌ വയ്‌ക്കാൻ നാലുലക്ഷം രൂപയും നൽകും.‌ ഭൂമിക്ക്‌ രജിസ്‌ട്രേഷൻ ഫീസും സ്‌റ്റാമ്പ്‌ ഡ്യൂട്ടിയും ഒഴിവാക്കി. 11,809 കുടുംബത്തിന്റെ    പുനരധിവാസം ജില്ലാതല സമിതികൾ ഇതിനകം അംഗീകരിച്ചു. Read on deshabhimani.com

Related News