പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പൂജാരി അറസ്‌റ്റിൽ



ബേപ്പൂർ > ലൈംഗിക പീഡനക്കേസിൽ പൂജാരി അറസ്റ്റിൽ. ബേപ്പൂർ ഗോതീശ്വരം തീരത്ത് മണക്കോട്ട് നാഗഭഗവതി ദേവീക്ഷേത്രം പൂജാരി അജീഷ് (42) ആണ്‌ അറസ്‌റ്റിലായത്‌. പതിനേഴുകാരിയുടെ പരാതിയിലാണ്‌ മാറാട് പൊലീസ് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു. സ്വന്തമായി മണക്കോട്ട് നാഗഭഗവതി ദേവീ ക്ഷേത്രമുണ്ടാക്കി പൂജയും വഴിപാടുകളും നടത്തുന്നതിനൊപ്പം സ്‌ത്രീകളെ വശീകരിച്ച് വശത്താക്കി ലൈംഗിക ചൂഷണത്തിന് വിധേയമാക്കലായിരുന്നു പ്രതിയുടെ രീതി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അജീഷ് ബേപ്പൂർ ഗോതീശ്വരം ക്ഷേത്രത്തിനടുത്തായി സ്വന്തം വീടിനോടു ചേർന്ന് ക്ഷേത്രമുണ്ടാക്കിയാണ് ആത്മീയതയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയുൾപ്പെടെ നിരന്തരം ശാരീരികമായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇയാൾക്കെതിരെ  നേരത്തെ  വ്യാപക പരാതി ഉയർന്നിരുന്നു.   ഭാര്യയും രണ്ടു മക്കളുമുള്ള അജീഷ് ജീവിത സംഘർഷങ്ങൾക്കും നാനാവിധ പ്രയാസങ്ങൾക്കും പ്രത്യേകിച്ച് സന്താനലബ്‌ധിക്കും പരിഹാരമുണ്ടെന്ന് പ്രചരിപ്പിച്ച് ഏജന്റുമാർ വഴി വിദൂര ദേശങ്ങളിലുള്ളവരെയും ചൂഷണം ചെയ്‌തിട്ടുണ്ട്.  പരാതിക്കാരിയായ പെൺകുട്ടിയെ ക്ഷേത്രത്തിൽവച്ച് വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ മാറാട് പൊലീസിൽ പരാതി നൽകിയത്. ഒളിവിലായ പ്രതി ആത്മഹത്യാ ഭീഷണി ഉയർത്തിയപ്പോൾ പൊലീസിൽ കീഴടങ്ങിയാൽ ജാമ്യം ലഭിക്കുമെന്ന് ധരിപ്പിച്ചാണ് മാറാട് സ്റ്റേഷനിലേക്ക്‌ വിളിച്ച്‌ തന്ത്രപൂർവം അറസ്റ്റ് ചെയ്‌തത്.   Read on deshabhimani.com

Related News