സർക്കാർ പണം ഉപയോഗിച്ച്‌ ബിജെപി മതം പ്രചരിപ്പിക്കുന്നു: പ്രശാന്ത്‌ ഭൂഷൺ



കോഴിക്കോട്‌ > കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സർക്കാർ പണം ഉപയോഗിച്ച്‌ മതം പ്രചരിപ്പിക്കുകയാണെന്ന്‌ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ പറഞ്ഞു. കെ പി കേശവമേനോൻ ഹാളിൽ ‘മതനിരപേക്ഷ രാഷ്‌ട്രവും ഭൂരിപക്ഷ സമുദായവാഴ്‌ചയും: പൊരുത്തപ്പെടുമോ’ വിഷയത്തിൽ എം പി വീരേന്ദ്രകുമാർ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്‌ മതം പാടില്ലെന്ന്‌ നിഷ്‌കർഷിക്കുന്ന ഭരണഘടന മതരാഷ്‌ട്രീയ പാർടിയെയും അംഗീകരിക്കുന്നില്ല. എന്നാൽ മൗലികമൂല്യങ്ങളെയാകെ പരിഹസിക്കുകയാണ്‌ മോദിയും ആർഎസ്‌എസും. ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കുന്ന രാജ്യത്ത്‌ പാർലമെന്റ്‌  ഉദ്‌ഘാടനംപോലും മതപരമായ പ്രദർശനമായി.   ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെല്ലാം പൂർണമായി ലംഘിക്കുന്നു. മതനിരപേക്ഷതയും തുല്യതയും ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം ആക്രമിക്കപ്പെടുന്നു. ശാസ്‌ത്രാവബോധവും വിമർശനാത്മക ചിന്തയും തകർക്കപ്പെട്ടു. പരിണാമസിദ്ധാന്തവും ആവർത്തന പട്ടികയും  പാഠപുസ്‌തകങ്ങളിൽനിന്ന്‌ നീക്കി. പ്രധാനമന്ത്രിതന്നെ അസംബന്ധങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നു. ശാസ്‌ത്രബോധമില്ലാത്തവരും ചോദ്യങ്ങൾ ചോദിക്കാതെ, പറയുന്നതൊക്കെ അംഗീകരിക്കുന്നവരുമാണ്‌ അവർക്ക്‌ വേണ്ടത്‌. മാധ്യമങ്ങളെയും സിഎജിയെയും തെരഞ്ഞെടുപ്പ്‌ കമീഷനെയുമെല്ലാം വരുതിയിലാക്കി. ജുഡീഷ്യറിയെ കീഴ്‌പ്പെടുത്താനാണ്‌ ശ്രമം. ബിജെപി ഭരണത്തിൽ ജനങ്ങളുടെ ഉപജീവനം വഴിമുട്ടുകയും അതിസമ്പന്നരുടെ വരുമാനം ഭീമമായി വർധിക്കുകയുമാണെന്നും പ്രശാന്ത്‌ ഭൂഷൺ പറഞ്ഞു. Read on deshabhimani.com

Related News