ഫിൻലൻഡുമായി കൂടുതൽ സഹകരിക്കാൻ കേരളം; അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി



തിരുവനന്തപുരം> വിവിധ മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിൻലൻഡിലെ ഇന്ത്യൻ അംബാസഡർ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്‌ തുടങ്ങിയവയിലാണ് സഹകരണം തേടിയത്.  മുഖ്യന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. അറുപതിനായിരത്തോളം ഇന്ത്യക്കാർ ഫിൻലൻഡിലുണ്ട്. അതിൽ നല്ലൊരുഭാഗം മലയാളികളാണ്. ആ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ഫിൻലൻഡിൽ നടക്കുന്ന ടൂറിസം ഫെയറിൽ കേരളം പങ്കെടുക്കണമെന്ന് അംബാസഡർ അറിയിച്ചു. ഫിൻലൻഡിൽനിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാൻ പ്രധാന ട്രാവൽ ഏജൻസി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം സാധ്യതകൾ നേരിട്ടുകണ്ട് മനസ്സിലാക്കാൻ അവസരം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇരുപത്‌ ഫിന്നിഷ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. അവരുമായി ചേർന്ന് തൊഴിലവസരം ഒരുക്കാൻ ശ്രമിക്കും.  സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങളും ഉൽപ്പന്നങ്ങളും ഫിൻലൻഡിൽ എത്തിക്കാൻ അവസരമുണ്ട്. കേരളത്തിലെ കമ്പനികൾ അവരുടെ പ്രവർത്തന മണ്ഡലങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിക്കണം. തുടർന്ന് കമ്പനികളുമായുള്ള സഹകരണ സാധ്യത ആരായാം. കേരള - ഫിൻലൻഡ്‌ ഇന്നൊവേഷൻ കോറിഡോർ സ്ഥാപിച്ച് ഇരുപ്രദേശത്തെയും സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കാനുള്ള സന്നദ്ധതയും അംബാസഡർ  അറിയിച്ചു. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫിൻലൻഡിൽ നടന്ന ചർച്ചയുടെ തുടർച്ചയായി അവിടെനിന്നുള്ള സംഘം കേരളം സന്ദർശിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് അംബാസഡർ കേരളത്തിലെത്തിയത്. വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്ന വർക്കിങ്‌ ഗ്രൂപ്പ്  തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News