പൊലീസ്‌ സൈബർ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നടത്തണം: മുഖ്യമന്ത്രി

ഇരിങ്ങാലക്കുടയിൽ തൃശൂർ റൂറൽ ജില്ലാ പൊലീസ്‌ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക്‌ ആനയിക്കുന്നു


ഇരിങ്ങാലക്കുട > സൈബർ ആക്രമണങ്ങൾ വ്യാപകമാകുന്ന കാലത്ത്‌ പൊലീസ്‌ സൈബർ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നടത്തേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയിൽ തൃശൂർ റൂറൽ ജില്ലാ പൊലീസ്‌ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുമായി ചേർന്ന്‌ പ്രവർത്തിക്കാൻ പൊലീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. കുറ്റാന്വേഷണവും ക്രമസമാധാന പാലനവും മികച്ച രീതിയിൽ നടക്കുന്നു. സമർഥവും ശാസ്‌ത്രീയവുമായ ഇടപെടലുകളിലൂടെ ജനങ്ങൾക്കിടയിൽ പൊലീസിന്‌ സ്വീകാര്യത ലഭിച്ചിട്ടുണ്ട്‌. അതേസമയം, സൈബർരംഗത്ത്‌ നടക്കുന്ന തട്ടിപ്പുകളെ അമർച്ചചെയ്യുന്ന കാര്യത്തിൽ പൂർണ ഫലപ്രാപ്‌തിയിലെത്താനായിട്ടില്ല. സൈബർ ആക്രമണങ്ങളോട്‌ അയഞ്ഞ സമീപനം സ്വീകരിച്ചാൽ, അത്‌ മറ്റുള്ളവർക്ക്‌ പ്രോത്സാഹനമാകും. അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവരുന്ന പൊലീസ്‌ സേനനാംഗങ്ങൾക്ക്‌ സുരക്ഷ ഉറപ്പുവരുത്തണം. ആകസ്‌മികമായ ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ, അതുനേരിടാൻ സേന സജ്ജമാകണം. ജനങ്ങളുടെ സംരക്ഷകരും സുഹൃത്തുമായി മാറുമ്പോൾതന്നെ നിയമപരിപാലനത്തിൽ ഒരു വിട്ടുവീഴ്‌ചയും പാടില്ല. പൊലീസ്‌ സേനാംഗങ്ങൾക്ക്‌ നിഷ്‌പക്ഷവും സ്വതന്ത്രവുമായി പ്രവർത്തിക്കാൻ  ഒരു തടസ്സവുമില്ല. എന്നാൽ, പൊലീസിൽ പൊതുധാരയിൽനിന്ന്‌ വ്യത്യസ്‌തമായി പ്രവർത്തിക്കുന്നവരുണ്ട്‌. അവരിൽ ചിലർക്ക്‌ സർവീസിൽനിന്ന്‌ പുറത്തുപോകേണ്ടിവന്നിട്ടുമുണ്ട്‌. അത്തരത്തിലുള്ളവർക്ക്‌ ഒരു കാരണവശാലും സേനയിൽ തുടരാനാകില്ല. തെറ്റായ പാതയിലൂടെ മുന്നോട്ടുപോകുന്നവർക്കെതിരെ കർശന നിലപാട്‌ സ്വീകരിച്ച്‌, പൊലീസിന്റെ യശസ്സ്‌ ഉയർത്തിപ്പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. മന്ത്രി കെ രാജൻ, ഡിജിപി അനിൽകാന്ത്‌, റൂറൽ ജില്ലാ പൊലീസ്‌ മേധാവി ഐശ്വര്യ ഡോങ്‌ഗ്രേ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News