പ്ലസ് വൺ പ്രവേശനം ; പുതിയ ബാച്ചുകൾ അനുവദിക്കും



തിരുവനന്തപുരം എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്ക്‌ ഉപരിപഠനം ഉറപ്പാക്കാനായി കുട്ടികളുടെ എണ്ണംകുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റുകയും പുതിയവ അനുവദിക്കുകയും ചെയ്യും. പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ഹയർ സെക്കൻഡറി പ്രവേശനം സംബന്ധിച്ച യോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 65,000 സീറ്റ്‌ വർധിപ്പിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി, ഐടിഐ, പൊളിടെക്‌നിക്‌ എന്നിവിടങ്ങളിലെ സീറ്റുകൾകൂടി കണക്കാക്കി ഹയർ സെക്കൻഡറിയിൽ സീറ്റുകൾ ഉറപ്പാക്കും. പ്ലസ്‌ വണ്ണിന്‌ 3,62,000 സീറ്റാണ്‌ സ്ഥിരമായുള്ളത്‌. വർധിപ്പിച്ചതുകൂടി ചേരുമ്പോൾ 4,37,000 സീറ്റാകും. പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 81 താൽക്കാലിക ബാച്ച്‌ തുടരാനും മാർജിനൽ സീറ്റ് വർധനയ്‌ക്കും തിരുമാനിച്ചതോടെയാണ്‌ സീറ്റ്‌ കൂടിയത്‌.  യോ​ഗത്തിൽ മന്ത്രി വി ശിവൻകുട്ടി, പ്ലാനിങ്‌ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയ്‌, ധന അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഡയക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ എസ് ഷാനവാസ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News