സിഎജി നിഷ്‌പക്ഷമാകണം , വിദ്വേഷമോ പ്രശസ്‌തിക്കുവേണ്ടിയുള്ള താൽപ്പര്യമോ ബാധിക്കരുത്‌ : മുഖ്യമന്ത്രി



തിരുവനന്തപുരം> ഭയമോ വിദ്വേഷമോ പ്രശസ്‌തിക്കുവേണ്ടിയുള്ള താൽപ്പര്യമോ കൂടാതെയുള്ള കർത്തവ്യനിർവഹണത്തിന്‌ സി ആൻഡ്‌ എജിക്ക്‌ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വരുമാനവും ചെലവും നിയമത്തിനും ചട്ടത്തിനും അനുസരിച്ചാണെന്ന്‌ ഉറപ്പുവരുത്തേണ്ട സുപ്രധാന ചുമതലയാണ്‌ സിഎജിക്കുള്ളത്‌. സിഎജി കണ്ടെത്തുന്ന കാര്യങ്ങളാണ്‌ പാർലമെന്റും നിയമസഭയും പരിശോധിച്ച്‌ തീരുമാനമെടുക്കുന്നത്‌. അതിനാൽ, ഒരുവിധ താൽപ്പര്യവും സിഎജിയെ സ്വാധീനിക്കരുത്‌. സി ആൻഡ്‌ എജി കേരള ഫീൽഡ്‌ ഓഫീസേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓഡിറ്റ്‌ ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎജി പദവിക്ക്‌ ഭരണഘടനാ സംരക്ഷണമുണ്ട്‌. മറ്റു പല ഭരണഘടനാ സ്ഥാപനങ്ങളെയുംപോലെ ‘പ്രീതി’യുടെ അടിസ്ഥാനത്തിലല്ല അത്‌. ഈ സംരക്ഷണം നിഷ്‌പക്ഷമായും കാര്യക്ഷമമായും പ്രവർത്തിക്കാനുള്ള കവചമാണ്‌. അതിൽനിന്ന്‌ അണുകിട വ്യതിയാനമുണ്ടാകരുത്‌. ഓഡിറ്റും അവലോകനവും ഗുണപരമായ കാര്യങ്ങളാണെങ്കിലും, അതിനെ ഭയന്ന്‌ ഒരുവിഭാഗം ഉദ്യോഗസ്ഥർ തീരുമാനമെടുക്കാൻ മടിച്ചുനിൽക്കുന്നുണ്ട്‌. ഇതുകാരണം നയപരമായ പക്ഷാഘാതം ചില ഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ട്‌. ഇത്‌ വ്യാപകമായാൽ നാടിന്റെ പുരോഗതിയെ പിന്നോട്ടടിപ്പിക്കും. 2018ലെ മഹാപ്രളയകാലത്ത്‌ എല്ലാവരും ഒത്തൊരുമിച്ചുള്ള മാതൃകാപരമായ രക്ഷാപ്രവർത്തനമാണ്‌ നടത്തിയത്‌. അന്ന്‌ സന്ദർഭോചിതമായ തീരുമാനമെടുത്ത്‌ പരമാവധി അപകടം കുറയ്‌ക്കാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥരെക്കുറിച്ച്‌ വർഷങ്ങൾക്കുശേഷം ചില എതിരായ പരാമർശങ്ങളുണ്ടായി. ഇത്തരം പരാമർശങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടിവരുന്ന വകുപ്പുകളെയും ഉദ്യോഗസ്ഥരെയും എങ്ങനെ ബാധിക്കുമെന്ന്‌ ഓർക്കണം. സ്ഥിതിഗതികളുടെ ഗൗരവവും പ്രത്യേകതയും മനസ്സിലാക്കി പ്രവർത്തിക്കുന്ന നില ഓഡിറ്റിലുണ്ടാകണം. -യാന്ത്രിക സമീപനം ഇത്തരം കാര്യങ്ങളിൽ ഉചിതമാകില്ല. തീരുമാനം എടുക്കുന്ന വേളയിൽത്തന്നെ ഓഡിറ്റ്‌ വകുപ്പിന്റെ അഭിപ്രായം അറിയാനാകുന്ന സാഹചര്യമുണ്ടായാൽ  ഭാവിയിൽ മോശമുണ്ടാകുമെന്ന്‌ ഭയന്ന്‌ ഉദ്യോഗസ്ഥർ മാറിനിൽക്കുന്ന അവസ്ഥ ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ അധ്യക്ഷനായി. മന്ത്രി കെ എൻ ബാലഗോപാൽ, എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, സണ്ണി ജോസഫ്‌, പ്രിൻസിപ്പൽ അക്കൗണ്ടന്റ്‌ ജനറൽ ഡോ. ബിജു ജേക്കബ്‌, പ്രിൻസിപ്പൽ എജി ജി സുധർമിണി, ആനി ചെറിയാൻ, എൻ ഇ മാത്തച്ചൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News