വർഗീയ ഭീഷണിക്കുമുന്നിൽ 
കേരളം മുട്ടുമടക്കില്ല: പിണറായി വിജയൻ



ബാഗേപ്പള്ളി (ബംഗളൂരു) വലിയ സാമ്പത്തികശേഷിയുള്ള സംസ്ഥാനമല്ലെങ്കിലും ആകാവുന്നരീതിയിൽ ബദൽ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ് വർഗീയ സംഘർഷമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം.  ഇതാണ് കമ്യൂണിസ്റ്റുകാർക്ക് നാടിനു നൽകാൻ കഴിയുന്ന ഉറപ്പ്. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയമുയർത്തുന്ന ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്ന ഉറപ്പ്. അവരുടെ പണക്കൊഴുപ്പിനു മുന്നിൽ നാണംകെട്ട് കീഴടങ്ങില്ലെന്ന ഉറപ്പ്. സംഘപരിവാർ  അധികാരത്തിൽ വന്നശേഷം ആദ്യമായൊരു സംസ്ഥാന സർക്കാരിനെ കോർപറേറ്റ് പണക്കൊഴുപ്പും കൈയൂക്കും ഉപയോഗിച്ച് അട്ടിമറിച്ചത് കർണാടകയിലാണ്.  കുപ്രസിദ്ധി നേടിയ റിസോർട്ട് രാഷ്ട്രീയം നാം അറിയുന്നത്  ഈ സംഭവത്തോടെയാണ്. കേന്ദ്രീകൃത അധികാരം കൈക്കലാക്കാൻ സംഘപരിവാർ  നടത്തുന്ന ഈ കുത്സിതശ്രമങ്ങളെ തടയാൻ മറ്റു രാഷ്ട്രീയ കക്ഷികൾക്കായില്ല.  പ്രതിപക്ഷമെന്ന് സ്വയംവിളിക്കുന്ന കോൺഗ്രസിന് അതിനുള്ള ത്രാണിയില്ല. കേരളത്തിൽ ആ പാർടിയുടെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് വേണ്ടിവന്നാൽ താൻ ബിജെപിയിലേക്ക് പോകുമെന്നാണ്. അവിടെ കോൺഗ്രസും ബിജെപിയും ഭായി ഭായി ആണ്. കോൺഗ്രസിന് സംഘപരിവാറിനെ എതിരിടാൻ  കഴിയുന്നില്ലെന്ന് മാത്രമല്ല, ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജൻസിപ്പണിയാണ് അവർ ചെയ്യുന്നത്. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമേ സംഘപരിവാരത്തിന്റെ  തേരോട്ടത്തെ പ്രതിരോധിക്കാനാകൂവെന്നും പിണറായി വിജയൻ പറഞ്ഞു. Read on deshabhimani.com

Related News