സർക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹികപുരോഗതിയുമാണ് യഥാർത്ഥ കേരള സ്റ്റോറി: മുഖ്യമന്ത്രി



തിരുവനന്തപുരം > സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക നീതിക്കായും തുല്യതയ്‌ക്കായും ഐതിഹാസിക പോരാട്ടങ്ങളുയര്‍ന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്‌നേഹവുമുള്ളൊരു ജനതയെ വാര്‍ത്തെടുക്കാന്‍ ഈ ജനകീയപോരാട്ടങ്ങള്‍ക്ക് സാധിച്ചു. ജനകീയ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹികപുരോഗതിയുമാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. ഈ വാര്‍ഷികം കേരളത്തിന്റെ വികസന ഗാഥയുടെ ആഘോഷങ്ങള്‍ക്കുള്ള വേളയാകട്ടെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയർന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്നേഹവുമുള്ളൊരു ജനതയെ വാർത്തെടുക്കാൻ ഈ ജനകീയപോരാട്ടങ്ങൾക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങൾക്കും തൊഴിലവകാശങ്ങൾക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകാൻ ശേഷിയുള്ള പുരോഗമന രാഷ്‌ട്രീയവും ഇവിടെ വളർന്നു വന്നു. കേരള സമൂഹത്തിന് ദിശാബോധം നൽകാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സർക്കാരുകളും ഇവിടെയുണ്ടായി. ആദ്യ ഇഎംഎസ് സർക്കാർ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്‌കാരങ്ങളും ആധുനിക കേരള സൃഷ്ടിയിൽ മുഖ്യപങ്ക് വഹിച്ചു. ആ ജനകീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനും കേരളസമൂഹത്തെ ഒരു വിജ്ഞാനസമ്പദ് വ്യവസ്ഥയായി മാറ്റിത്തീർക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. മാനവികതയിലും സാമൂഹികനീതിയിലും സാങ്കേതിക നൈപുണ്യത്തിലുമൂന്നിയ ഒരു സമൂഹത്തെ വാർത്തെടുക്കണം. ഇതിനായി ജനകീയ വികസന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാർ ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുകയാണ്. ഈ സർക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹികപുരോഗതിയുമാണ് യഥാർത്ഥ കേരള സ്റ്റോറി. ഈ വാർഷികം കേരളത്തിന്റെ വികസന ഗാഥയുടെ ആഘോഷങ്ങൾക്കുള്ള വേളയാകട്ടെ. Read on deshabhimani.com

Related News