നേരത്തെ ഉണ്ടായിരുന്ന മുന്‍കരുതലില്‍ നാം അലംഭാവം കാണിച്ചു; ഒരേ മനസോടെ നീങ്ങാനാവണം: മുഖ്യമന്ത്രി



തിരുവനന്തപുരം> കോവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ ജനങ്ങള്‍ ഒരു തരത്തിലുമുള്ള അയവും വരുത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . രോഗം വന്നിട്ട് ചികിത്സിക്കുക മാത്രമല്ല, രോഗം വരാതിരിക്കാനും പകരാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ വളരെ പ്രധാനമാണ്. നേരത്തെ നാം ആവശ്യമായ മുന്‍കരുതലുകള്‍ വലിയ തോതില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ നാം അലംഭാവം കാണിച്ചു. അതാണ് ഇന്നത്തെ അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നതിന് കാരണമെന്ന് കുറ്റബോധത്തോടെ ഓര്‍ക്കണം. ഇനിയെങ്കിലും ഗൗരവത്തോടെ ഒരേമനസ്സോടെ നീങ്ങാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈന്‍ കൃത്യമായി പാലിക്കണം. ശാരീരിക അകലം നിര്‍ബന്ധമാക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അലംഭാവം കാട്ടുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും.കോവിഡ് പ്രതിരോധത്തിന് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യവകുപ്പുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ കട്ടിലും കിടക്കയുമൊക്കെ സ്വമനസ്സാലെ നല്‍കാന്‍ നാട്ടുകാര്‍ ഒത്തുകൂടി. അത്തരം ആളുകളെ ഓരോ സ്ഥലത്തും സൃഷ്ടിക്കാനാകണം. മഹാദുരിതത്തെ ഒത്തുചേര്‍ന്ന് ഒരുമയോടെ നേരിടേണ്ട ഘട്ടമാണിത്.  പങ്ക് വഹിക്കാന്‍ കഴിയുന്നവരെല്ലാം ഇതിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News