കേന്ദ്രം ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി



കണ്ണൂര്‍> തെരഞ്ഞെടുപ്പ് കൃത്യമായി നടത്താതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാനും ശ്രമിക്കുകയുമാണ്. പാര്‍ലമെന്റില്‍ ഭരണ പക്ഷം തന്നെ ബഹളം വയ്ക്കുന്നുവെന്നും പ്രതിപക്ഷ ശബ്ദം പാര്‍ലമെന്റില്‍ ഉയരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷത്തില്‍പ്പെട്ട പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. പ്രീണനം,ഭീഷണി,പ്രലോഭനം തുടങ്ങിയ വഴികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. വോട്ടിന് വേണ്ടിയാണ് കേന്ദ്രം ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ അതിന് പൊതുസ്വീകാര്യത ലഭിക്കുന്നില്ല. വെളുക്കേ ചിരിച്ച് ബാന്ധവമായാലെന്താ എന്ന് ചോദിച്ചാല്‍ എല്ലാവരും സമ്മതിക്കില്ല. ബാന്ധവമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച പ്രതികരണം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ബിജെപിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ കഴിയും. എന്നാല്‍ അത് പൊതുവികാരമല്ല. വര്‍ഗ്ഗീയതയുടെ ഏറ്റവും വലിയ രൂപം ആര്‍ എസ് എസ് ആണ്. കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയാണ് ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. സമീപ മണ്ഡലത്തില്‍ ബി ജെ പി യുഡിഎഫിനെയും വിജയിപ്പിച്ചു. അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് എല്‍ ഡി എഫ് പറഞ്ഞത് ജനങ്ങള്‍ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കണ്ണൂര്‍ പെരളശ്ശേരിയില്‍ എകെജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി   Read on deshabhimani.com

Related News