പെരിന്തൽമണ്ണ തെരഞ്ഞെടുപ്പു കേസ്‌: വോട്ടുകൾ ഹൈക്കോടതിയിൽ



മലപ്പുറം> പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച സ്‌പെഷൽ ബാലറ്റു പേപ്പറുകൾ ഉൾപെടെയുള്ള രേഖകളടങ്ങിയ പെട്ടി മലപ്പുറം ജോ. രജിസ്‌ട്രാർ ഓഫീസിൽ എത്തിയതിനെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ കലക്ടർ വി ആർ പ്രേംകുമാർ. ഇതുസംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ റിപ്പോർട്ട്‌ കൊടുത്തിട്ടുണ്ട്‌. പെരിന്തൽമണ്ണ സബ്‌ ട്രഷറിയിലെ രണ്ടും മലപ്പുറം ജെആർ ഓഫീസിലെ രണ്ടും ജീവനക്കാരോട്‌ വിശദീകരണം തേടിയിട്ടുണ്ട്‌. ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകാനാണ്‌ ആവശ്യപ്പെട്ടത്‌–- കലക്ടർ പറഞ്ഞു. പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞൈടുപ്പ്‌ സാമഗ്രികളും നിയമസഭാ തെരഞ്ഞൈടുപ്പ്‌ സാമഗ്രികളും അടങ്ങിയ പെട്ടികൾ പെരിന്തൽമണ്ണ സബ്‌ ട്രഷറിയിലെ സ്‌ട്രോങ്‌ റൂമിലാണ്‌ സൂക്ഷിച്ചിരുന്നത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ വരണാധികാരി പെരിന്തൽമണ്ണ സഹകരണ അസി. രജിസ്‌ട്രാർ ആയിരുന്നു. അതിനാൽ തെരഞ്ഞെടുപ്പു സാമഗ്രികൾ അടങ്ങിയ പെട്ടികൾ മലപ്പുറം ജെആർ ഓഫീസിലേക്ക്‌ മാറ്റിയപ്പോൾ നിയസമഭാ തെരഞ്ഞെടുപ്പിന്റെ ഒന്നും ഉൾപ്പെട്ടു എന്നാണ്‌ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം പെരിന്തൽമണ്ണ സബ്‌ കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഇത്‌ കണ്ടെത്തിയിരുന്നു. തിങ്കളാഴ്‌ച രാത്രിയിൽ പെരിന്തൽമണ്ണ സബ്‌ കലക്ടർ ഓഫീസിൽ സൂക്ഷിച്ച പെട്ടി ചൊവ്വാഴ്‌ച രാവിലെ ഏഴേകാലോടെ ഹൈക്കോടതിയിലേക്ക്‌ കൊണ്ടുപോയി. ഉച്ചയോടെ ഹൈക്കോടതിയിൽ എത്തിച്ചു. പൈരിന്തൽമണ്ണ മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെ പി എം മുസ്‌തഫയുടെ ഹരജിയിലാണ്‌ തെരഞ്ഞെടുപ്പു സാമഗ്രികൾ ഹൈക്കോടതിയിലേക്ക്‌ മാറ്റാൻ രജിസ്‌ട്രാർ നിർദേശം നൽകിയിരുന്നു. 348 പ്രത്യേക തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവച്ചിരുന്നു. 38 വോട്ടിനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി പരാജയപ്പെട്ടത്‌. മാറ്റിവച്ച വോട്ടുകൾകൂടി എണ്ണണം എന്നാണ്‌ എൽഡിഎഫ്‌ ആവശ്യം.   Read on deshabhimani.com

Related News