എഴ്‌ വർഷം കൊണ്ട്‌ വിതരണം ചെയ്‌തത്‌ മൂന്ന്‌ ലക്ഷത്തോളം പട്ടയങ്ങൾ: മുഖ്യമന്ത്രി



എരുമേലി> കഴിഞ്ഞ ഏഴ്‌ വർഷം കൊണ്ട്‌ മൂന്ന്‌ ലക്ഷത്തോളം പട്ടയങ്ങളാണ്‌ വിതരണം ചെയ്‌ത‌‌തെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ അധികാരത്തിൽ വന്നതിന്‌ ശേഷം മാത്രം ഒന്നേ കാൽ ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്‌തു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ 40000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കിലും 67000ന്‌ മുകളിലേക്ക്‌ അത്‌ എത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. എയ്‌ഞ്ചൽ വാലി– പമ്പാവാലി പ്രദേശങ്ങളിലെ പട്ടയവിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മേഖലയിലെ ആയിരക്കണക്കിന്‌ കുടുംബങ്ങളുടെ സ്വപ്‌നമാണ്‌ സാക്ഷാത്‌കരിക്കപ്പെടുന്നത്‌. ഈ പ്രദേശം പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായതിനാൽ ഇവിടെയുള്ളവർക്ക്‌ കുടിയൊഴിഞ്ഞ്‌ പോകേണ്ടി വരുമെന്ന്‌ ചിലർ പ്രചരിപ്പിച്ചു. ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട്‌ ഈ വ്യാജപ്രചരണം ദുരുപയോഗപ്പെട്ടപ്പോൾ ചില മാധ്യമങ്ങളും അതിനെ പിന്തുണയ്‌ക്കാനുണ്ടായിരുന്നു. എന്നാൽ ആ കാര്യത്തിൽ ഒരു ആശങ്കയുടെ കാര്യമില്ലെന്ന്‌ അന്ന്‌ തന്നെ വ്യക്തമാക്കിയതാണ്‌. കഴിഞ്ഞ ജനുവരിയിൽ തന്നെ ഈ പ്രദേശത്തെ ടൈഗർ റിസർവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതാണ്‌. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി ഇടതുപക്ഷ സർക്കാരിനെതിരാക്കാൻ വേണ്ടിയായിരുന്നു ഈ പ്രചരണം. എവിടെയെല്ലാം കുത്തിത്തിരുപ്പ്‌ ഉണ്ടാക്കാമെന്നാണ്‌ അത്തരക്കാരുടെ ഗവേഷണ വിഷയം. സർക്കാരിന്‌ ഒരിക്കലും ജനങ്ങളെ മറന്ന്‌ പ്രവർത്തിക്കാനാവില്ല. അത്‌ കഴിഞ്ഞ ഏഴ്‌ വർഷത്തെ കേരളത്തിന്റെ അനുഭവമാണ്‌. അത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായാണ്‌ പട്ടയവിതണവും. സർക്കാരിനെതിരെ കുത്തിത്തിരിപ്പ്‌ നടത്തുന്നവരുടെയും അവരുടെ വാഴ്‌ത്തുപാട്ടുകാരുടെയും മുഖത്തേറ്റ അടിയാണ്‌ ഈ പട്ടയവിതരണം. 1950 കാലത്ത്‌ ഇവിടെ താമസമാരംഭിച്ചവരുടെ പിൻമുറക്കാരാണ്‌ ഇന്ന്‌ പട്ടയം ലഭിക്കുന്നവർ. ഈ കാലത്തിനിടയ്‌ക്ക്‌ ഇവിടുത്തെ ഭൂപ്രശ്‌നം പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും വിവിധ കാരണങ്ങളാൽ അത്‌ നടന്നില്ല. എന്നാൽ, സംസ്ഥാന സർക്കാർ ഈ വിഷയം മുഖ്യഅജണ്ടയായി തന്നെ ഏറ്റെടുത്തു. റവന്യൂ രേഖകളിൽ കൃത്യത വരുത്തി നിയമപരമായി സാധുതയുള്ള പട്ടയം ഉപാധിരഹിതമായി നൽകുകയായിരുന്നു– മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News