സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍



കോഴിക്കോട്> രാജ്യദ്രോഹ ഇടപാടുകള്‍ നടന്നെന്ന് സംശയിക്കപ്പെടുന്ന കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി പി പി ഷബീര്‍ അറസ്റ്റില്‍. ഒരു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വയനാട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. കേസില്‍ നാല് പ്രതികളില്‍ മുഖ്യസൂത്രധാരന്മാര്‍ എന്ന് പൊലീസ് കരുതുന്ന രണ്ട് പേരിലൊരാളാണ് ഷബീര്‍.  പ്രതികള്‍ക്കായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി വയനാട്, പൊഴുതന-കുറിച്യാര്‍മല റോഡ് ജങ്ഷനില്‍വെച്ച് എസ് ഐ പവിത്രന്റ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞുനിര്‍ത്തി ഷബീറിനെ പിടികൂടുകയായിരുന്നു. പൊഴുതനയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഷബീര്‍. ഷമീര്‍ എന്ന് പേരു മാറ്റിയാണ് വയനാട്ടില്‍ എത്തിയിരുന്നത്. ഇയാള്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.നേരത്തെ കേസിലെ പ്രതികളുടെ അക്കൗണ്ടില്‍ 46 കോടി രൂപ വന്നതായി കണ്ടെത്തിയിരുന്നു.രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും കേസിലെ പ്രതികളായ ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി പി ഷബീര്‍, മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഷബീറിന്റെ സഹോദരന്‍ മൊയ്തീന്‍ കോയയും അദ്ദേഹത്തിന്റെ മകനുമെല്ലാം കേസില്‍ പ്രതികളാണ്.കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിക്കുന്നതെന്ന് നേരത്തേ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.പാകിസ്താനിലേക്ക് ഉള്‍പ്പെടെ കോഴിക്കോട്ടെ എക്സ്ചേഞ്ച് വഴി ഫോണ്‍കോള്‍ പോയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലുകള്‍ക്ക് ഉപയോഗിക്കുന്നതും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചാണ്.   Read on deshabhimani.com

Related News