നെല്ല് സംഭരണം: തടസ്സം നീങ്ങി; 155 കോടി നൽകി



തിരുവനന്തപുരം> നെല്ല്‌ സംഭരിച്ച വകയിൽ കർഷകർക്ക്‌ തുക നൽകുന്നതിനുള്ള തടസ്സം നീങ്ങിയെന്ന് സപ്ലൈകോ. ബുധനാഴ്‌ച വൈകിട്ടുവരെ 155 കോടി രൂപ വിതരണം ചെയ്‌തു. നെല്ലിന്റെ വില കർഷകർക്ക് നൽകാൻ കാലതാമസം നേരിട്ടതിനെത്തുടർന്ന് സർക്കാർ ഇടപെടലുകളിലൂടെ 700 കോടി രൂപ പിആർഎസ് (നെല്ലെടുപ്പ്‌ രശീത്‌) വായ്പയായി എസ്ബിഐ, കനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനായി ബാങ്കുകളുമായി സപ്ലൈകോ ധാരണപത്രത്തിൽ ഒപ്പിട്ടു. തുക വിതരണം ചെയ്യേണ്ട കർഷകരുടെ പൂർണ വിവരങ്ങൾ ബാങ്കുകൾക്ക് സപ്ലൈകോ ഉടൻ കൈമാറിയെങ്കിലും എസ്ബിഐ, ഫെഡറൽ ബാങ്കുകൾ തുക വിതരണം ചെയ്തുതുടങ്ങിയിരുന്നില്ല. വായ്പ നൽകുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള സാങ്കേതിക തടസ്സമാണ് കാലതാമസമുണ്ടാകാൻ കാരണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച്‌ ചൊവ്വമുതൽ പിആർഎസ് വായ്പയായി തുക വിതരണം ആരംഭിച്ചു. കനറ ബാങ്ക് 10,955 കർഷകർക്ക് 129 കോടി രൂപയും എസ്ബിഐ 125 കർഷകർക്ക് രണ്ടു കോടി രൂപയും ഫെഡറൽ ബാങ്ക് 1743 കർഷകർക്ക് 23.65 കോടി രൂപയുമാണ്‌ വിതരണം ചെയ്തത്‌. Read on deshabhimani.com

Related News