റോഡുകൾ കാൽനട സൗഹൃദമാക്കും: രൂപകൽപ്പനാ നയം ഈവർഷം- മന്ത്രി റിയാസ്



തിരുവനന്തപുരം> സംസ്ഥാനത്തിന്റെ ഭാവി വികസനത്തിൽ നിർണായക ചുവടുവയ്പാകും രൂപകൽപ്പനാ നയമെന്നും ഇതിന്റെ ഭാ​ഗമായി നഗരങ്ങളിലെ പ്രധാന റോഡുകൾ കാൽനട സൗഹൃദമാക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ രൂപകൽപ്പനാ നയരൂപീകരണ ശിൽപ്പശാലയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചകൾക്കുശേഷം ഉചിതമായ നിർദേശങ്ങൾ ഈ വർഷംതന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മാർച്ചിൽ തുടർയോ​ഗം ചേരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് രൂപകൽപ്പനാ നയം തയ്യാറാക്കുന്നത്. സംസ്ഥാനത്തെ ഓട്ടോറിക്ഷത്തൊഴിലാളികളെ വിനോദസഞ്ചാരത്തിന്റെ പ്രചാരകരാക്കും. ദീർഘദൂര യാത്രക്കാർക്കായി മേൽപ്പാലങ്ങൾക്ക്‌ താഴെയുള്ള സ്ഥലങ്ങളിലും കൈയേറിയ പൊതുസ്ഥലങ്ങളിലും ആധുനിക ശൗചാലയങ്ങൾ നിർമിക്കും.   കരട് നയരൂപീകരണത്തിനായി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ ആശയങ്ങൾ തേടിയപ്പോൾ വലിയ പ്രതികരണമാണുണ്ടായത്. ഇവ ഉൾപ്പെടുത്തി വിവിധ മേഖലകളിലെ ചർച്ചകൾക്കുശേഷമാകും നയം പ്രഖ്യാപിക്കുകയെന്നും മന്ത്രി പറഞ്ഞു. രൂപകൽപ്പനാനയത്തിന്റെ കരട്  മന്ത്രി അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഡയറക്ടർ പ്രൊഫ. പ്രവീൺ നഹാറിൽനിന്ന് ഏറ്റുവാങ്ങി. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ഡയറക്ടർ പി ബി നൂഹ്, കെ ടി  രവീന്ദ്രൻ, ഡോ. കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News