കുസാറ്റിന്റെ ചരിത്രം ‘മികവിലേക്കൊരു യാത്ര' പ്രകാശിപ്പിച്ചു



കളമശേരി> പ്രതിസന്ധികളിൽ സമൂഹത്തിന് നൽകിയ സംഭാവനകൾ പ്രതിഫലിക്കുമ്പോഴാണ് സർവകലാശാലയുടെ ചരിത്രം ജനകീയമാകുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വെല്ലുവിളികൾ ഏറ്റെടുക്കാനും സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും സര്‍വകലാശാലകള്‍ക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റ്‌ തയ്യാറാക്കിയ "മികവിലേക്കൊരു യാത്ര' ചരിത്രഗ്രന്ഥം പ്രകാശിപ്പിക്കുകയായിരുന്നു മന്ത്രി. വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ അധ്യക്ഷനായി. പുസ്തകം ഡോ. കെ ബാബു ജോസഫ്‌ ഏറ്റുവാങ്ങി. പ്രോ- വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍, രജിസ്ട്രാര്‍ ഡോ. വി മീര, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഡോ. എ വിജയകുമാര്‍ എന്നിവർ സംസാരിച്ചു. പ്രവർത്തനമികവിന്റെ അമ്പതാണ്ടുകൾ പിന്നിടുന്ന ഘട്ടത്തിലാണ് സർവകലാശാല ചരിത്രരചന നടത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവകലാശാല സ്വന്തം ചരിത്രം രേഖപ്പെടുത്തുന്നത്. അഞ്ഞൂറോളം വിദ്യാര്‍ഥികളുമായി 1971-ല്‍ പ്രവർത്തനമാരംഭിച്ച സർവകലാശാലയിൽ 26 രാജ്യങ്ങളില്‍നിന്നായി എണ്ണായിരത്തിലധികം വിദ്യാര്‍ഥികളും അഞ്ഞൂറോളം ഫാക്കല്‍റ്റി അംഗങ്ങളും 30 പഠനവിഭാഗങ്ങളുമുണ്ട്‌. മൂന്നു ക്യാമ്പസുകളിലായി വ്യാപിച്ചുകിടക്കുന്ന സര്‍വകലാശാല, ലോകത്തെ മികച്ച 1500 സര്‍വകലാശാലകളില്‍ ഒന്നായി ഇടംനേടിയിട്ടുണ്ട്. Read on deshabhimani.com

Related News