സംരംഭകരെ ഉദ്യോഗസ്ഥർ 
വിശ്വാസത്തിലെടുക്കണം: മന്ത്രി പി രാജീവ്



ആലപ്പുഴ > സംരംഭം തുടങ്ങാൻ സമീപിക്കുന്നവരെ ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുക്കണമെന്ന്‌ മന്ത്രി പി രാജീവ്. പഞ്ചായത്തുകളും ബാങ്കുകളും വിചാരിച്ചാൽ വ്യവസായങ്ങൾ താനേ വന്നുചേരും. ആലപ്പുഴ നിക്ഷേപകസംഗമം പുന്നമടയിലെ ഹോട്ടൽ റമദയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദേഹം.   വ്യവസായങ്ങൾ തുടങ്ങുന്നതിൽ സങ്കീർണതകൾ പരമാവധി ഒഴിവാക്കാനാണ് സർക്കാർ ശ്രമം. ഇതിന്റെ ഭാഗമാണ് കെ- സ്വിഫ്റ്റ്‌ പോലുള്ള വേദികൾ. 50 കോടി രൂപവരെയുള്ള വ്യവസായങ്ങൾക്ക് ലൈസൻസ് വേണ്ട. കെ സ്വിഫ്റ്റിൽ രജിസ്‌റ്റർ ചെയ്‌താൽ മതി. 50 കോടിക്ക്‌ മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ദിവസംകൊണ്ട് എല്ലാ വകുപ്പും ചേർന്നുള്ള കോംപോസിറ്റ് ലൈസൻസ് നൽകും. പരാതി കൊടുത്താൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ സ്‌റ്റാറ്റ്യൂട്ടറി ഗ്രീവൻസ് സംവിധാനവുമുണ്ട്‌. ഏതുവകുപ്പിന്‌ കീഴിലുള്ള ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാൻ അധികാരമുള്ള സമിതിയാണിത്‌. 2023കൂടി സംരംഭകവർഷമായി ആചരിക്കാനാണ് സർക്കാർ തീരുമാനം. ഇന്റേണുകൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും ടാർഗറ്റ് നിശ്ചയിക്കുയെന്നും മന്ത്രി പി രാജീവ്‌ പറഞ്ഞു.   പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. കലക്‌ടർ വി ആർ കൃഷ്‌ണതേജ മുഖ്യ പ്രഭാഷണംനടത്തി. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ എസ് ശിവകുമാർ, ലീഡ് ബാങ്ക് മാനേജർ എം അരുൺ, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീൻ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ എം പ്രവീൺ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News