കേരളത്തെ മെഡിക്കൽ ഉപകരണ നിർമാണകേന്ദ്രമാക്കും ; സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ പിന്തുണയുമായി പോളിമർ പ്രൊഫഷണലുകളുടെ ദേശീയ സമ്മേളനം

image credit p rajeev facebook


തിരുവനന്തപുരം കേരളത്തെ മെഡിക്കൽ ഉപകരണങ്ങളുടെ പ്രധാന ഉൽപ്പാദന കേന്ദ്രമാക്കാനുള്ള  സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ പിന്തുണയുമായി രാജ്യത്തെ പോളിമർ പ്രൊഫഷണലുകളുടെ ദേശീയ സമ്മേളനത്തിന്‌ തുടക്കം. പോളിമർ പ്രൊഫഷണലുകളുടെ സാങ്കേതിക പ്രൊഫഷണൽ ബോഡിയായ ഇന്ത്യൻ പ്ലാസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം ഹോട്ടൽ അപ്പോള ഡിമോറയിൽ വ്യവസായ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്ഐഡിസിയുടെ കീഴിൽ തിരുവനന്തപുരം ലൈഫ് സയൻസസ് പാർക്കിൽ മെഡിക്കൽ ഉപകരണ പാർക്ക്‌ ആരംഭിക്കുന്നുണ്ട്‌. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം രൂപീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമാണ പ്ലാന്റുകളിലൊന്ന് തിരുവനന്തപുരത്താണ്. ടിടികെയുടെ ഹൃദയ വാൽവ് നിർമാണ യൂണിറ്റുമുണ്ട്‌. മെഡിക്കൽ ടെക്‌നോളജി മേഖലയിൽ എഴുനൂറോളം സ്റ്റാർട്ടപ്പുകളാണ്‌ സംസ്ഥാനത്തുള്ളത്‌. ഈ പശ്ചാത്തലത്തിലാണ് ഐപിഐ ദേശീയ സമ്മേളനം കേരളത്തിൽ സംഘടിപ്പിച്ചത്. ചടങ്ങിൽ ടെറൂമോ പെൻപോൾ ലിമിറ്റഡ് സ്ഥാപകനും ഫെഡറൽ ബാങ്ക് ചെയർമാനുമായ സി ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ബിഎംടി വിഗ്‌ മേധാവി ഡോ.ഹരികൃഷ്ണ വർമ്മ,​ കെഎംടിസി മാർക്കറ്റിങ്‌ ജനറൽ മാനേജർ രാജേഷ്,​ ഐപിഐ കൊച്ചിൻ ചെയർമാൻ എസ് സുരേഷ്, ഗൗരംഗ് ഷാ എന്നിവർ സംസാരിച്ചു. സർക്കാരിന്റെ പൂർണ പിന്തുണ ഇലക്ട്രോണിക്‌സ്,​ മെഡിക്കൽ പ്ലാസ്റ്റിക് രംഗങ്ങളിലെ വ്യവസായങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന്‌ ഐപിഐ സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ മന്ത്രി പി രാജീവ് പറ‍ഞ്ഞു. കോവിഡിനെ അതിജീവിച്ച് കേരളത്തിന്റെ ആരോഗ്യരംഗം പിടിച്ചുനിന്നത് മെഡിക്കൽ ഉപകരണ,​ സാങ്കേതിക വിദ്യാരംഗങ്ങളിൽ സർക്കാർ നടത്തിയ ഇടപെടലുകൾ കാരണമാണ്. മെഡിക്കൽ ഉപകരണരംഗത്ത് ആഗോളതലത്തിൽ ടെറൂമോ,​ റൊപ്പെ,​ ഡെന്റ് കെയർ എന്നിവ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News