നയതന്ത്ര ബാഗേജ്‌ അല്ലെന്ന്‌ വി മുരളീധരൻ ആവർത്തിച്ചത്‌ ആരെ രക്ഷിക്കാൻ?; അറ്റാഷെക്ക് ക്ലീൻ ചിറ്റ് നൽകിയത്‌ എന്തിന്‌?: പി രാജീവ്‌



കൊച്ചി > സ്വർണക്കടത്ത്‌ കേസിൽ ആരെ രക്ഷിക്കാനായിരുന്നു വി മുരളീധരൻ നയതന്ത്ര ബാഗേജിനെപ്പറ്റി നുണ പറഞ്ഞതെന്ന്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌. സ്വർണക്കടത്ത്‌ നയതന്ത്ര ബാഗേജിലൂടെ തന്നെയെന്ന്‌ വ്യക്തമാക്കി എൻഐഎയുടെ കത്ത്‌ പുറത്തുവന്നതോടെ,  ഇനി വി മുരളീധരൻ എന്ന കേന്ദ്ര വിദേശ സഹമന്ത്രി എന്തു പറയുമെന്നും രാജീവ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ചോദിച്ചു. ആരും ഇതുവരെ കേൾക്കാത്ത ഇംഗ്ലീഷ് വ്യാഖ്യാനത്തിലൂടെ കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ല എന്ന് തുടക്കം മുതൽ ആധികാരികമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന മന്ത്രിക്ക് എൻഐഎ തന്നെ മറുപടി കൊടുത്തു. 'camouflaged', എന്ന വാക്കിൽ കിടന്നായിരുന്നു ഇതുവരെ ഉരുണ്ടുകൊണ്ടിരുന്നത്. അര മണിക്കൂർ മനോരമ ചാനലിൽ ഇതു സംബന്ധിച്ച് ഇന്നലെ ക്ലാസ്സും എടുത്തു. അതു കൂടി കഴിഞ്ഞപ്പോൾ എൻഐഎ പത്രകുറിപ്പിൽ കൃത്യമായ വ്യക്തത വരുത്തി. എൻഐഎ പത്രകുറിപ്പ് സൈറ്റിൽ നോക്കിയാൽ മന്ത്രിക്കും വായിക്കാം. 'smuggling gold through diplomatic baggage addressed to the UAE consulate at Thiruvanathapuram' എന്ന്‌ വ്യക്തമായി എഴുതിയിട്ടുണ്ട്‌. "through' എന്നതിനേക്കാൾ ലളിതമായി ഇനി ഏതു വാക്ക് ഉപയോഗിക്കും?. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനെ അഡ്രസാലുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണ കടത്ത് എന്ന് ഇത്രയും ലളിതവും വ്യക്തവുമായി എൻഐഎ പത്രക്കുറിപ്പ് ഇറക്കിയത് ആരെ ഉദ്ദേശിച്ചാണെന്ന്‌ മന്ത്രിക്ക്‌ മനസ്സിലായിട്ടുണ്ടാകും. അപ്പോൾ ആരെയാണ് ഇനി യഥാർത്ഥത്തിൽ ചോദ്യം ചെയ്യേണ്ടത്?. തുടക്കം മുതൽ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച് ആധികാരികമായി മന്ത്രി തന്നെ പറഞ്ഞത് ആരെ രക്ഷിക്കാനായിരുന്നു. കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് എൻ ഐ എ യും റിമാണ്ട് റിപ്പോർട്ടിൽ കസ്റ്റംസും പറയുമ്പോഴും അറ്റാഷെക്ക് ക്ലീൻ ചിറ്റ് ഇന്നലെ നൽകിയത് എന്തിനു വേണ്ടിയാണെന്നും രാജീവ്‌ ചോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എൻഐഎയും ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസും അന്വേഷിക്കുന്ന, രാജ്യദ്രോഹക്കുറ്റം യുഎപിഎ വഴി ചുമത്തിയ കേസിൻ്റെ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തുകയാണ്‌ സത്യാഗ്രഹ സമരത്തിലൂടെ മന്ത്രി ചെയ്‌തത്. അതുവഴി കൂട്ടുത്തരവാദിത്തം ലംഘിച്ച മുരളീധരനല്ലേ യഥാർത്ഥത്തിൽ രാജിവെയ്ക്കേണ്ടതെന്നും രാജീവ്‌ കുറിപ്പിൽ ചോദിക്കുന്നു. Read on deshabhimani.com

Related News