ടി സി എസ് 600 കോടിയുടെ നിക്ഷേപം നടത്തുമെന്ന് വ്യവസായ മന്ത്രി; ലുലു ഗ്രൂപ്പിനും വി ഗാര്‍ഡിനും നിക്ഷേപ പദ്ധതികള്‍



തിരുവനന്തപുരം>  ലോകോത്തര ഐ ടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം  കേരളത്തില്‍ നടത്താന്‍ ധാരണയായതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്‌ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ധാരണാപത്രം ഉടനെ ഒപ്പുവക്കും. ഐ ടി, ഐ ടി ഇ എസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടി സി എസിന്റെ പദ്ധതി. 600 കോടി രൂപയുടെ തന്നെ രണ്ടാംഘട്ട വികസനവും പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷത്തിനുള്ളില്‍ 20000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാകുമിത്. വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിന്‍ഫ്ര ഇ എംസി ലാബില്‍ ഭൂമി അനുവദിച്ചു. 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ഇലക്ട്രോണിക് വെയര്‍ഹൗസ് യൂണിറ്റ് സ്ഥാപിക്കും.700 ലക്ഷം രൂപ മുതല്‍ മുടക്കുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 850 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് എറണാകുളം ഹൈടെക് പാര്‍ക്കില്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കും. 200 കോടി രൂപയുടെ പദ്ധതിയാണിതെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി  പി രാജീവ് പറഞ്ഞു.   Read on deshabhimani.com

Related News