വ്യവസായം തുടങ്ങൽ ; കേന്ദ്രീകൃത പരിശോധനാ 
സംവിധാനം ആഗസ്‌തോടെ : പി രാജീവ്‌



കോട്ടയം വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന്‌ മുമ്പുള്ള വിവിധ വകുപ്പുകളുടെ പരിശോധന ഏകോപിപ്പിച്ച്‌ നടത്തുന്ന സംവിധാനം ആഗസ്‌തോടെ  നിലവിൽവരുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു.  വ്യവസായങ്ങൾക്ക്‌ പല വകുപ്പുകളുടെ അനുമതി വേണം. ഇതിലെ സങ്കീർണത അവസാനിപ്പിച്ച്‌  വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ്‌ ശ്രമമെന്നും കോട്ടയത്ത്‌  "മീറ്റ്‌ ദ മിനിസ്‌റ്റർ' പരിപാടിക്കുശേഷം മന്ത്രി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഉത്തരവാദിത്ത നിക്ഷേപവും വ്യവസായവും എന്നതിൽ ഊന്നിയാകും സർക്കാർ മുന്നോട്ടുപോകുക. ഈ സർക്കാർ വന്ന്‌  രണ്ട്‌ മാസമാകുന്നതിനിടയിൽ അഞ്ചുതവണ വ്യവസായികളും സംരംഭകരുമായി കൂടിക്കാഴ്‌ച നടത്തി. കോട്ടയത്തേത്‌ മൂന്നാമത്തെ "മീറ്റ്‌ ദ മിനിസ്‌റ്റർ' പരിപാടിയാണ്‌.  കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുന്നതും വ്യവസായം തുടങ്ങാനുള്ള നടപടികൾ എളുപ്പത്തിലാക്കുന്നതും സംബന്ധിച്ച സമിതി മൂന്ന്‌ മാസത്തിനകം റിപ്പോർട്ട്‌ നൽകും. ഇതനുസരിച്ച്‌ വ്യവസായ മേഖലയിൽ സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ 44 പരാതിക്ക്‌ മന്ത്രി നേരിട്ട്‌ പരിഹാരം കണ്ടു. ആകെ 129 പരാതിയാണ്‌ ലഭിച്ചത്‌. ശേഷിക്കുന്നവ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നേതൃത്വത്തിൽ പരിശോധിച്ച്‌ നടപടിയെടുക്കും. വ്യവസായ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌, കെഎസ്‌ഐഡിസി എംഡി എം ജി രാജമാണിക്യം എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News