പച്ചക്കറി ഇടനിലക്കാരില്ലാതെ സംസ്ഥാനത്ത് എത്തിക്കും: മന്ത്രി പി പ്രസാദ്

പി പ്രസാദ്


ആലപ്പുഴ > പച്ചക്കറികളുടെ വിലക്കയറ്റത്തിന് പരിഹാരം കാണാൻ ഉൽപ്പാദിപ്പിക്കുന്ന ഇടങ്ങളിൽ തന്നെ സംഭരണ കേന്ദ്രങ്ങൾ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി പ്രസാദ്. പട്ടണക്കാട് വെട്ടയ്‍ക്കൽ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്‍ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ആന്ധ്രാപ്രദേശ് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അരികളിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ നിരവധി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ എല്ലാവരും കർഷകരാകേണ്ട കാലഘട്ടമാണിത്. ഭക്ഷിക്കുന്ന എല്ലാവരും കൃഷി ചെയ്യാനും ബാധ്യസ്ഥരാണ്. സംസ്ഥാനത്തൊട്ടാകെ കാർഷിക ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ വിളവെടുപ്പുകൾ ജനകീയ ഉത്സാവങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ജയ പ്രതാപൻ, വി കെ സാബു, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സുജ ഈപ്പൻ, കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റേയ്ച്ചൽ സോഫിയ അലക്സാണ്ടർ, പട്ടണക്കാട് കൃഷി ഓഫീസർ ആർ അശ്വതി, പി ജി  പുരുഷോത്തമൻ, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News