മഴയിലും റോഡുപണി നടത്തുന്ന സാങ്കേതിക വിദ്യക്കായി പരിശ്രമം: മന്ത്രി റിയാസ്‌



തിരുവനന്തപുരം വർഷം മുഴുവൻ നീളുന്ന തരത്തിൽ സംസ്ഥാനത്ത്‌ പെയ്‌ത മഴയിൽ  തകർന്ന റോഡുകൾ മഴ നിൽക്കുമ്പോൾ അറ്റകുറ്റപ്പണി നടത്താനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയായതായി പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.   പൊതുമരാമത്ത്‌ പ്രവൃത്തികളിലെ കരാറുകാരുടെ ഉത്തരവാദിത്വ  കാലയളവ്‌ (ഡിഎൽപി) പ്രസിദ്ധപ്പെടുത്തുന്ന വെബ്‌സൈറ്റ്‌  ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വർഷം മുഴുവൻ മഴ എന്ന സ്ഥിതിയിലേക്ക് നീങ്ങുമ്പോൾ അതിനെ മറികടക്കാനുള്ള നിർമാണ രീതികൾ  അനിവാര്യമായിരിക്കുകയാണ്‌. മഴയ്‌ക്കിടയിലും റോഡ് പണി നടത്താനുള്ള സാങ്കേതിക വിദ്യ  ലോകത്ത്‌ എവിടെയെങ്കിലും ഉണ്ടോ എന്ന പരിശോധന പൊതുമരാമത്ത്‌ വകുപ്പ്‌ ആരംഭിച്ചു.   കാലാവസ്ഥാ വ്യതിയാനം കൂടുതൽ ബാധിച്ചിരിക്കുന്നത് റോഡ്‌ നിർമാണത്തെയാണ്‌.  വർഷം മുഴുവൻ മഴ എന്ന സ്ഥിതിയിലേക്ക് മാറി . ഈ വർഷമെത്തിയ എട്ട് ന്യൂനമർദം പൊതുമരാമത്ത് പ്രവൃത്തികളെ താളം തെറ്റിച്ചിട്ടുണ്ട്‌. നവംബർ പകുതിയോടെ തുടങ്ങി മെയ് വരെയാണ്‌  സംസ്ഥാനത്ത്‌  വേഗത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ നടക്കുക. മാർച്ച്, ഏപ്രിൽ , മെയ് മാസങ്ങളിൽ മഴക്കാല പൂർവ പ്രവർത്തനങ്ങളും നടക്കും. കാലവർഷ സമയത്തെ അറ്റകുറ്റപ്പണി സെപ്‌തംബറിലും ഒക്ടോബറിലും  നടക്കും.   മഴ മാറി നിൽക്കുന്ന  സമയങ്ങളിൽ പ്രവൃത്തി നടത്താനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്.   ഇത്തരമൊരു കാലാവസ്ഥ തുടർന്നാൽ പുതിയ രീതികൾ അവലംബിക്കേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News