അവയവമാറ്റ ശസ്‌ത്രക്രിയ : മെഡിക്കൽ കോളേജുകളിൽ പ്രത്യേകസംഘം



തിരുവനന്തപുരം   അവയവമാറ്റ ശസ്‌ത്രക്രിയക്ക്‌ മെഡിക്കൽ കോളേജ്‌ ആശുപത്രികളിൽ പ്രത്യേക സംഘത്തെ സജ്ജീകരിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശം.   10 മുതൽ 15 വർഷത്തെ പരിചയമുള്ള മെഡിക്കൽ കോളേജ്‌ അധ്യാപകരെയും ഭാഗമാക്കി കൂടുതൽ ശസ്ത്രക്രിയ നടത്തണം. സംസ്ഥാനത്ത്‌ അവയവദാനം ശക്തിപ്പെടുത്താൻ വിളിച്ച മെഡിക്കൽ കോളേജുകളുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. അവയവദാനത്തിന്‌ സമഗ്ര മാനദണ്ഡം രൂപീകരിക്കും. കെ സോട്ടോ (കേരള സ്‌റ്റേറ്റ്‌ ഓർഗൻ ട്രാൻസ്‌‌പ്ലാന്റ് സൊസൈറ്റി) എന്തൊക്കെ ചെയ്യണമെന്ന് സംബന്ധിച്ചുള്ള കർമപദ്ധതിയും തയ്യാറാക്കും. പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പാക്കാനാണ് മാനദണ്ഡം നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഇതിനു കീഴിലാകും. അവയവദാനം റിപ്പോർട്ട് ചെയ്യുന്നതുമുതൽ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയിൽ വ്യക്തമായ മാനദണ്ഡങ്ങളുണ്ടാകും. ഓരോരുത്തരുടെയും ഉത്തരവാദിത്വം നിശ്ചയിച്ച്‌ അത് ഉറപ്പാക്കും. ശസ്ത്രക്രിയയ്ക്കുശേഷവും തുടർ ചികിത്സ ഉറപ്പാക്കണം. ഓരോ മെഡിക്കൽ കോളേജും അവലോകനയോഗം ചേർന്ന്‌ പ്രവർത്തനങ്ങൾ വിലയിരുത്തണം. പരിശീലനം നേടിയ ആത്മാർഥമായ സംഘത്തെവേണം സജ്ജമാക്കാൻ. കൂട്ടായുള്ള പ്രവർത്തനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News