‘ശസ്ത്രക്രിയ നടത്തിയ കാലും 
 അവർ ചവിട്ടിക്കൂട്ടി’ ; യുഡിഎഫ്‌ കാട്ടിക്കൂട്ടിയ പേക്കൂത്തിന്റെ നേർക്കാഴ്‌ച

ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 
അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസെെൻ


തിരുവനന്തപുരം ‘‘ഫുട്‌ബോൾ കളിക്കിടെ പൊട്ടിയ കാൽമുട്ടിന്റെ മജ്ജ ശസ്ത്രക്രിയയിലൂടെയാണ്‌ ശരിയാക്കിയത്‌. അതേ കാലിലാണ്‌ അവരിന്നലെ  ചവിട്ടിയും പിടിച്ചുവലിച്ചും പരിക്കേൽപ്പിച്ചത്‌’’. കാലിലെ പേശികൾക്ക്‌ സാരമായി പരിക്കേറ്റ്‌  ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള അഡീഷണൽ ചീഫ്‌ മാർഷൽ മൊയ്‌തീൻ ഹുസൈന്റെ വാക്കുകളിലുണ്ട്‌ യുഡിഎഫ്‌ എംഎൽഎമാർ വ്യാഴാഴ്‌ച നിയമസഭയ്‌ക്കകത്ത്‌ കാട്ടിക്കൂട്ടിയ പേക്കൂത്തിന്റെ നേർക്കാഴ്‌ച. വ്യാഴാഴ്‌ച സഭ വിട്ടിറങ്ങിയ പ്രതിപക്ഷം സഭാ കവാടത്തിൽനിന്ന്‌ തിരികെ ഒന്നാംനിലയിലേക്ക്‌ കയറി സ്പീക്കറുടെ ഓഫീസിലേക്ക്‌ ഓടിക്കയറാൻ ശ്രമിച്ചു. ഇത്‌ തടയാൻ ശ്രമിച്ചതോടെയാണ്‌ എംഎൽഎമാർ അക്രമാസക്തരായത്‌. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ്‌ നേതാക്കളുടെ ഭാഗത്തുനിന്ന്‌ പ്രതികരണമുണ്ടായത്‌. പ്രതിപക്ഷ നേതാവ്‌ വിരൽ ചൂണ്ടി ‘താൻ നോക്കി വെച്ചോ’യെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി. മുതിർന്ന എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‌ ഉന്തിലും തള്ളിലും പരിക്കേൽക്കാതെ സംരക്ഷിക്കുകയാണ്‌ ചെയ്‌തത്‌. അതിനിടെ എംഎൽഎമാരുടെ അടിയേറ്റ്‌ തൊപ്പി തെറിച്ചു പോയി. എംഎൽഎമാർക്ക്‌ പുറമെ പിഎമാരായ ചിലരും അക്രമത്തിന്‌ മുതിർന്നു. വനിതാ വാച്ച്‌ ആൻഡ്‌ വാർഡന്മാരെയടക്കം പുരുഷ എംഎൽഎമാർ മർദിച്ചുവെന്നും മൊയ്‌തീൻ ഹുസൈൻ പറയുന്നു. കാലിലെ പേശികൾക്ക്‌ പരിക്കേറ്റതിന്റെ വേദനയ്‌ക്കൊപ്പം രക്തസമ്മർദം ഏറിയും കുറഞ്ഞുമിരിക്കുന്നതും ശാരീരികമായി അലട്ടുന്നതായി മൊയ്‌തീൻ ഹുസൈൻ പറഞ്ഞു. Read on deshabhimani.com

Related News