ഓപ്പറേഷൻ ഫോക്കസ്‌ 3 ; 134 ടൂറിസ്റ്റ്‌ ബസിന്‌ പിടിവീണു ; കർശന നടപടിയുമായി ഗതാഗതവകുപ്പ്‌



തിരുവനന്തപുരം ഒമ്പത്‌ പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്‌റ്റ്‌ ബസുകൾക്കെതിരെ കർശന നടപടിയുമായി ഗതാഗതവകുപ്പ്‌. ഫോക്കസ്‌ ത്രീ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചു. വെള്ളിയാഴ്‌ച 134 ബസിനെതിരെ കേസെടുത്തു. 2.16 ലക്ഷം രൂപ പിഴ ഈടാക്കി. അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്ലോറുകൾ,  - ജിപിഎസ് വേർപെടുത്തൽ, ഗ്രാഫിക്‌സ്, എയർഹോൺ എന്നിവയുള്ള ബസുകൾക്കെതിരെയാണ്‌ കേസെടുത്തത്‌. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ  പരിശോധന പൂർത്തിയാക്കുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസ്റ്റ്‌ ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കും. സ്‌പീഡ്‌ ഗവർണർ കർക്കശമാക്കും. ജിപിഎസ്‌ ഉറപ്പാക്കും. ഇവയില്ലാത്തവയ്‌ക്ക്‌ ഫിറ്റ്‌നസ്‌ ടെസ്‌റ്റിന്‌ അനുവദിക്കില്ല. നിലവാരമില്ലാത്ത ജിപിഎസ്‌ നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. സ്‌പീഡ്‌ ഗവർണർ മാറ്റാൻ ഡീലർമാരുടെ സഹായം ലഭിക്കുന്നതായി സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ഡീലർ ഷോപ്പുകളിലും പരിശോധന നടത്തും.  കെ സ്വിഫ്‌റ്റ്‌ ബസുകളുടെ വേഗപരിധി 110 കിലോമീറ്ററെന്നത്‌ പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർക്ക്‌ നരഹത്യാ കുറ്റം; ഉടമ അറസ്റ്റിൽ വടക്കഞ്ചേരി  ബസപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്‌. ഡ്രൈവർ എറണാകുളം പെരുമ്പടവം അന്തിയാൽ സ്വദേശി ജോജോ പത്രോസിന്റെ(ജോമോൻ –-48)അറസ്റ്റ് വെള്ളിയാഴ്ച  പ്രത്യേക അന്വേഷകസംഘം രേഖപ്പെടുത്തി. തുടർന്ന്‌ റിമാൻഡ് ചെയ്തു. നരഹത്യ, ഗുരുതരവും സാരവുമായ പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി. ബസുടമ കോട്ടയം പാമ്പാടി തെക്കേമറ്റം എസ് അരുണി(30)നെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. മരിച്ച കെഎസ്ആർടിസി 
യാത്രികരുടെ 
കുടുംബത്തിന്   10 ലക്ഷം അപകടത്തിൽ മരിച്ച മൂന്ന് കെഎസ്ആർടിസി ബസ്‌ യാത്രക്കാരുടെ കുടുംബത്തിന്‌  10 ലക്ഷം രൂപവീതം ഇൻഷുറൻസ് തുക നൽകും.  തൃശൂരിലെ രോഹിത് രാജ്, കൊല്ലം സ്വദേശികളായ അനൂപ്‌, ദീപുഭാനു എന്നിവരുടെ കുടുംബത്തിനാണ് ധനസഹായം. സുരക്ഷയ്‌ക്ക്‌ 
‘ഓപ്പറേഷൻ ഫോക്കസ്‌– 3’ വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർഥികളുമായി പോകുന്നവയിലെ അനധികൃത രൂപമാറ്റം, അമിത ശബ്ദ, വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്‌ളോറുകൾ, അമിത വേഗം എന്നിവ തടയാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ  സ്‌പെഷ്യൽ ഡ്രൈവാണ്‌ ‘ഓപ്പറേഷൻ ഫോക്കസ്–--3'. റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലേതുൾപ്പെടെയുള്ള ഫീൽഡ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണിത്‌ നടത്തുക. 16 വരെയാണ്‌ ഡ്രൈവ്. ‘സുരക്ഷാമിത്ര'; രണ്ടര ലക്ഷം വാഹനത്തിൽ ജിപിഎസ്‌ സുരക്ഷിത യാത്രക്കായി  മോട്ടോർ വാഹനവകുപ്പ്‌ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചു. യാത്രയ്ക്കിടെ അടിയന്തര സാഹചര്യമുണ്ടായാൽ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. 23,745  സ്‌കൂൾ ബസ്‌,  2234 നാഷണൽ പെർമിറ്റുള്ള ട്രക്ക്‌,  1863  കെഎസ്ആർടിസി ബസ്‌ എന്നിവയിലാണ്‌  ജിപിഎസ് ഘടിപ്പിച്ചത്‌. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് വഴി കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുന്നതുവഴി യാത്ര സദാസമയം നിരീക്ഷിക്കാം.   തുടർച്ചയായി അമിത വേഗത്തിലോടിയാൽ വാഹന ഉടമയുടെ മൊബൈൽ നമ്പരിൽ അറിയിക്കാനുമാകും. പ്രതിമാസം 150  വാഹനത്തിന്‌ അമിതവേഗ  മുന്നറിയിപ്പുനൽകുന്നു.  സുരക്ഷാ ബട്ടൺകൂടി ഘടിപ്പിക്കുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാം.    യാത്രയ്ക്കിടയിൽ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാൽ പൊലീസ് സേവനം തേടാൻ സുരക്ഷാ ബട്ടൺ അമർത്തിയാൽ മതി. വാഹനത്തിന്റെ വലുപ്പം, ഉൾക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ടുമുതൽ അഞ്ചുവരെ പാനിക് ബട്ടണുകളാണ്  ഘടിപ്പിക്കുന്നത്. അപായസൂചന നൽകാൻ ഡ്രൈവർ സീറ്റിന് സമീപവും പാനിക് ബട്ടണുണ്ട്. ‘നിർഭയ' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ സുരക്ഷാമിത്ര.  വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനും  സാധിക്കും.   വാഹനങ്ങൾ  രജിസ്റ്റർ ചെയ്യുമ്പോഴും  ഫിറ്റ്നസ് പുതുക്കുമ്പോളും  ജിപിഎസ് നിർബന്ധമാക്കിയിട്ടുണ്ട്. 3888 ക്രമക്കേട്‌ ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ നടത്തിയ ‘ഓപ്പറേഷൻ ഫോക്കസ്- രണ്ടിൽ’   കണ്ടെത്തിയത്‌ 3888 ക്രമക്കേട്‌. 26,61,050 രൂപ പിഴ ചുമത്തി. ഡ്രൈവറെ ‘പഠിപ്പിക്കും’ വിനോദ സഞ്ചാരത്തിന് പോകുന്ന വാഹനങ്ങളുടെ വിശദാംശമുൾപ്പെടെയുള്ള വിവരം  വിദ്യാഭ്യാസസ്ഥാപന മേധാവികൾ ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറെയോ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരെയോ അറിയിക്കണം. റിപ്പോർട്ട്‌ ലഭിക്കുമ്പോൾ മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്ടർമാർ  പരിശോധന നടത്തും. സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള ബോധവൽക്കരണം ഡ്രൈവർക്കും ടീം ലീഡർക്കും നൽകും. നാട്ടുകാർക്കും 
അറിയിക്കാം നിയമവിരുദ്ധ രൂപമാറ്റം, അമിതവേഗം തുടങ്ങിയവ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക്‌ അറിയിക്കാം.   തിരുവനന്തപുരം: 9188961001 കൊല്ലം: 9188961002 പത്തനംതിട്ട: 9188961003 ആലപ്പുഴ: 9188961004 കോട്ടയം: 9188961005 ഇടുക്കി: 9188961005 എറണാകുളം: 9188961007 തൃശൂർ: 9188961008 പാലക്കാട്‌: 9188961009 മലപ്പുറം: 9188961010 കോഴിക്കോട്‌: 9188961011 വയനാട്‌: 9188961012 കണ്ണൂർ: 9188961013 കാസർകോട്‌: 9188961014 Read on deshabhimani.com

Related News