ഉമ്മൻചാണ്ടി ഡൽഹിയിൽ; ഹൈക്കമാന്റുമായി ചര്‍ച്ച; വഴങ്ങരുതെന്ന്‌ സുധാകരനും സതീശനും



തിരുവനന്തപുരം > കെപിസിസി  പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍  ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി ഹൈക്കമാന്റമായി ചര്‍ച്ച തുടരുന്നു. പുനഃസംഘടന നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി  ഉമ്മൻചാണ്ടി ഡൽഹിയിലെത്തിയതിന്‌ പിന്നാലെ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ സംസ്ഥാന നേതൃത്വവും പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസിൽ പോര്‌ കൂടുതൽ മുറുകി. കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ ബുധനാഴ്‌ച കണ്ട്‌ നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികൾ അക്കമിട്ട്‌ നിരത്താനാണ്‌ ഉമ്മൻചാണ്ടിയുടെ ശ്രമം. ഇതേപരാതിയുമായി രമേശ്‌ ചെന്നിത്തലയും ഡൽഹിയിലെത്തും. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മർദ്ദത്തിന്  വഴങ്ങില്ലെന്ന കർശന നിലപാടിലാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.  കേരള ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഉമ്മൻചാണ്ടി കണ്ടതിന് പിന്നാലെ പുനഃസംഘടനയ്ക്കുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ  പ്രതികരണം പരസ്യഏറ്റുമുട്ടലിനും മടിക്കില്ലെന്നതിന്റെ സൂചനയാണ്‌.  24, 25 തീയതികളിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പുനഃസംഘടനാ മാനദണ്ഡങ്ങൾക്ക് അന്തിമരൂപം നൽകാനാണ്‌ തീരുമാനം. അതിനിടെ,  ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തനും മുൻ കെപിസിസി സെക്രട്ടറിയുമായ എം എ ലത്തീഫിന്റെ വിശദീകരണം കെ സുധാകരൻ തള്ളി. ലത്തീഫിനെതിരെ കൂടുതൽ അന്വേഷണം നടത്താൻ ജനറൽ സെക്രട്ടറിമാരായ ടി യു രാധാകൃഷ്‌ണൻ, അഡ്വ. പിഎം നിയാസ്‌ എന്നിവരെ നിയോഗിച്ചു. ഒരുവിട്ടുവീഴ്ചയുമില്ലെന്നാണ് ഇതിലൂടെ കെ സുധാകരനും വി ഡി സതീശനും വ്യക്തമാക്കുന്നത്.  വിമർശം വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന്‌ എം എ ലത്തീഫിനെ പുറത്താക്കാനുള്ള തന്ത്രമാണ്‌ സുധാകരൻ ഒരുക്കുന്നത്‌. അച്ചടക്ക വാൾ വീശി എ, ഐ ഗ്രൂപ്പുകളിൽ ചോർച്ചയുണ്ടാക്കാനാണ്‌ നീക്കം. ഇത്‌ മനസ്സിലാക്കിയാണ്‌ സോണിയാഗാന്ധി വഴി തിരിച്ചടിക്കാൻ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും പുറപ്പാട്‌. കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ്‌ കെ സുധാകരനും വി ഡി സതീശനും നീങ്ങുന്നത്‌.  ഉമ്മൻചാണ്ടി ഡൽഹിയിലെത്തിയത്‌ അപ്രതീക്ഷിത നീക്കമായി നേതൃത്വം കണക്കിലെടുക്കുന്നില്ല. ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഹൈക്കമാൻഡിൽനിന്ന്‌ പിന്തുണ കിട്ടില്ലെന്നാണ്‌ നേതൃത്വത്തിന്‌ കിട്ടിയ സൂചന. പുനഃസംഘടന അട്ടിമറിക്കാനും ഗ്രൂപ്പ്‌ ശക്തമാക്കാനുമുള്ള നീക്കമെന്ന്‌ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാൽ മുഖേന ധരിപ്പിക്കാനും കളമൊരുക്കി. സോണിയാ ഗാന്ധിയുടെ നിലപാടാണ്‌ ഗ്രൂപ്പുകളും പുതിയ നേതൃത്വവും ഉറ്റുനോക്കുന്നത്‌. പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻഡ്‌ നിർദേശിച്ചാൽ രണ്ടും കൽപ്പിച്ച്‌ ഗ്രൂപ്പുകൾ രംഗത്തിറങ്ങിയേക്കും. Read on deshabhimani.com

Related News