തെമ്മാടിത്തരം കാണിക്കുന്നതിന് ഒരു പരിധിയൊക്കെ വേണം, അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്; ഏഷ്യാനെറ്റ് വ്യാജവാർത്തക്കെതിരെ നഴ്‌‌സുമാർ



കൊച്ചി > സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നഴ്‌സുമാർ. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോൺ ഉപയോഗിച്ച് പല ഉന്നതരെയും ബന്ധപ്പെട്ടുവെന്നായിരുന്നു ഏഷ്യാനെറ്റ് വാർത്ത. എന്നാൽ ഏഷ്യാനെറ്റ് വാർത്തക്കെതിരെ രൂക്ഷമായ രീതിയിലാണ് നഴ്‌സുമാർ പ്രതികരിച്ചത്‌. ഏഷ്യാനെറ്റിന് ചുണയുണ്ടെങ്കിൽ അങ്ങനെ ചെയ്‌ത നഴ്‌സിന്റെ പേരും ഫോൺ നമ്പറും പുറത്തു വിടണമെന്ന് കേരള നഴ്‌സസ് യൂണിയൻ ആവശ്യപ്പെട്ടു. കള്ളക്കടത്തുകാർക്ക് വിടുപണി ചെയ്യേണ്ട ഗതികേട് കേരളത്തിൽ ഒരു നഴ്‌സിനുമില്ല. അന്തസ്സായി ജീവിക്കാൻ അവർക്കറിയാം അങ്ങനെ നന്നായി പണിയെടുത്ത് മാന്യമായി ശമ്പളം വാങ്ങിയാണ്  ഓരോ നഴ്‌സും ജീവിക്കുന്നത്. അതിപ്പോ ഇടതുപക്ഷസംഘടനയിൽ പെട്ടവരായാലും മറ്റേതു രാഷ്ട്രീയ സംഘടനയിൽ പെട്ടവരായാലും.- നഴ്‌സസ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.   തെമ്മാടിത്തരം കാണിക്കുന്നതിന് ഒരു പരിധിയൊക്കെ വേണം. നഴ്‌സുമാർക്ക് വീട്ടിൽനിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടുന്നില്ല. അത്ര തിരക്കാണ് അവിടെ. അപ്പോഴാണ് സ്വപ്നയുടെ ദാസ്യപ്പണി എടുക്കാൻ പോകുന്നത്. രാഷ്ട്രീയപരമായി പല സംഘടനകളിൽ പെട്ടവരായിരിക്കാം കേരളത്തിലെ നഴ്‌സുമാർ. പക്ഷേ ഇത്തരം അസംബന്ധം കേരളത്തിൽ ഒരു നഴ്‌സും കാണിക്കില്ലെന്നും ഏഷ്യാനെറ്റ് ഓർത്തുവെച്ചോളാനും നഴ്‌സുമാർ പറഞ്ഞു. Read on deshabhimani.com

Related News