തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപ്പെട്ടിട്ടില്ല: സീറോമലബാർ സഭ
കാക്കനാട്> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ ജോ ജോസഫിനെ നിശ്ചയിച്ചതിൽ ഇടപ്പെട്ടിട്ടില്ലെന്ന് സീറോമലബാർ സഭ. തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടെന്നും ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്‌തുതയുമായി യാതൊരു ബന്ധവുമില്ലെന്നും സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി പറഞ്ഞു. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമീപിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com