ക്രമക്കേട്‌, കൃത്യവിലോപം : തദ്ദേശ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന, 5 ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ



തിരുവനന്തപുരം തദ്ദേശസ്ഥാപനങ്ങളിൽ ആഭ്യന്തര വിജിലൻസ്‍ ഓഫീസർ നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര വീഴ്‌ച കണ്ടെത്തിയതിനെതുടർന്ന്‌ അഞ്ച്‌ ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ. തിരുവനന്തപുരം കോർപറേഷൻ നേമം സോണൽ ഓഫീസിലെ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ജോസ്‌ എച്ച്‌ ജോൺ, ഓവർസിയർമാരായ പി വി ജിൻസി, സി ഇ പ്രിയ, പാലക്കാട്‌ നഗരസഭയിലെ ഹെൽത്ത്‌ സൂപ്പർ വൈസർ സി മനോജ്‌കുമാർ, കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഹെഡ്‌ക്ലർക്ക്‌ എം രാജേഷ്‌ എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. മൂന്നു കോർപറേഷനിലും 16 നഗരസഭയിലും 25 ഗ്രാമപഞ്ചായത്തിലും ഓരോ ജില്ല, ബ്ലോക്ക് പഞ്ചായത്തിലുമായി 46 ഇടത്തായിരുന്നു പരിശോധന. ഏകീകൃത തദ്ദേശവകുപ്പ്‌ നിലവിൽവന്നശേഷമുള്ള ആദ്യ മിന്നൽ പരിശോധനയായിരുന്നു ഇത്‌.    നിർമാണച്ചട്ടലംഘനം മറച്ചുവച്ച്‌ കെട്ടിടത്തിന്‌ താമസാനുമതി സർട്ടിഫിക്കറ്റ്‌ നൽകിയതിനാണ്‌ തിരുവനന്തപുരം കോർപറേഷനിലെ രണ്ട്‌ ഓവർസിയർമാരെ സസ്‌പെൻഡ്‌ ചെയ്‌തത്‌.  ഇവിടെത്തന്നെ  ഓവർസിയറുടെ റിപ്പോർട്ട് ഇല്ലാതെ താമസാനുമതി നൽകിയതിന്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെയും സസ്‌പെൻഡ്‌ ചെയ്‌തു.  പാലക്കാട് നഗരസഭയിൽ 2881 ലൈസൻസ്‌ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി.   ഇതിന്‌ ഉത്തരവാദിയായ ഹെൽത്ത് സൂപ്പർവൈസറെ  സസ്‌പെൻഡ് ചെയ്‌തു. തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിൽ  പേഴ്‌സണൽ രജിസ്റ്റർ, വാഹനങ്ങളുടെ ലോഗ് ബുക്ക്, തൊഴിൽ നികുതി രജിസ്റ്റർ എന്നിവ കൃത്യമായിരുന്നില്ല.  സംഭവത്തിൽ ഹെഡ്‌ ക്ലർക്കിനെ സസ്‌പെൻഡ്‌ ചെയ്‌തു. Read on deshabhimani.com

Related News