കെസിസി വായ്‌പകൾക്ക്‌ മാത്രം സ്വർണവായ്‌പകളുടെ പലിശയിളവ്‌ ഇനിയില്ല



 കൽപ്പറ്റ ഹ്രസ്വകാല കാർഷിക വായ്‌പകളും കാർഷിക സ്വർണവായ്‌പകളും കിസാൻ ക്രഡിറ്റ്‌ കാർഡ്‌ മുഖേന മാത്രമാക്കിയതോടെ  വായ്‌പ പുതുക്കാൻ    പൊതുമേഖലാ ബാങ്ക‌്‌ ശാഖകളിൽ തിരക്കേറി.  ഈ വായ്‌പകൾക്ക്‌  നാല്‌ ശതമാനം മാത്രമാണ്‌ പലിശ ഈടാക്കിയിരുന്നത്‌.   ജൂലൈ ഒന്ന്‌ മുതൽ  പലിശ ഇളവ്‌ കെസിസി വായ്‌പകൾക്ക്‌ മാത്രമാക്കാനാണ്‌ റിസർവ്‌ബാങ്ക്‌    നിർദേശം .  ഇതേ തുടർന്നാണ്‌‌ നിലവിലെ വായ്‌പ കെസിസിയിലേക്ക്‌ മാറ്റാനും   അടച്ച്‌ പുതുക്കാനുമായി ഇടപാടുകാർ ധാരാളമായി  ബാങ്കുകളിലേക്ക്‌‌  എത്തിയത്‌.‌    സാമൂഹ്യ അകലം പാലിക്കാനും ജനതിരക്ക്‌  ഒഴിവാക്കാനും ടോക്കൺ നൽകിയാണ്‌ ഇടപാടുകാരെ നിയന്ത്രിക്കുന്നത്‌. അതിനാൽ പലർക്കും ഇടപാട്‌ പൂർത്തിയാക്കാനാകാതെ മടങ്ങേണ്ടി വന്നു. അതേ സമയം ചില ബാങ്കുകളിൽ നിയന്ത്രണങ്ങളില്ലാതെയാണ്‌ ആളുകളെ കയറ്റിയത്‌.   പുൽപ്പള്ളി    സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക് ശാഖകളിൽ തിങ്കളാഴ്ച രാവിലെ മുതൽ  അഭൂതപൂർവ്വമായ  തിരക്കാണനുഭവ   പ്പെട്ടത്.  കോവിഡ്‌ പ്രതിസന്ധിയിൽ വരുമാനം കുറഞ്ഞതോടെ വായ്‌പ തിരിച്ചക്കാൻ വഴി കാണാതെ കർഷകർ ത്രിശങ്കുവിലാണ്‌.  വായ്‌പ പുതുക്കലും തിരിച്ചടവും സംബന്ധിച്ച്‌    ‌ ഓരോ ബാങ്കുകളും വ്യത്യസ്‌ത നിലപാട്‌ സ്വികരിക്കുന്നതും ഇടപാടുകാർക്ക്‌ ദുരിതമായി.      ഒക്‌ടോബർ 31ന്‌ ശേഷം സ്വർണ വായ്‌പകളിൽ പലിശ സബ്‌സിഡി എടുത്ത്‌ കളഞ്ഞതായി എസ്‌ബിഐ കൈനാട്ടി ശാഖ മാനേജർ  പറഞ്ഞു.   അതിന്‌ ശേഷം എടുത്ത വായ്‌പകളുടെ കാര്യത്തിൽ തീരുമാനം വന്നില്ലെന്നും  ബാങ്ക്‌ കൈമലർത്തുന്നു  .  അതേ  സമയം ഒക്‌ടോബറിന്‌ ശേഷം വായ്‌പ എടുത്തവർക്കാണ്‌ ജൂൺ 30നകം പുതുക്കാൻ നിർദേശം നൽകിയതെന്ന്‌ ലീഡ്‌ ബാങ്ക്‌ മാനേജർ പറഞ്ഞു. അതിന്‌ മുമ്പ്‌ വായ്‌പയെടുത്തവർക്ക്‌ ആഗസ്‌ത്‌ 31 വരെ വായ്‌പ അടച്ച്‌ പുതുക്കാൻ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.   നിലവിൽ ഒരു വർഷ കാലാവധി തികയാത്ത വായ്‌പകളിലും പലിശഇളവ്‌ കിസാൻ ക്രഡിറ്റ്‌ കാർഡ്‌ ഉള്ളവർക്ക്‌ മാത്രമേ ലഭിക്കൂ.  അതേ സമയം കെസിസി വായ്‌പകൾ മാത്രം നൽകുന്നത്‌ കർഷകർക്ക്‌ തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്‌. കൈവശ  ഭൂമിയുടെ വിസ്‌തൃതിക്കനുസരിച്ചാണ്‌ കെസിസി വായ്‌പ നൽകുന്നത്‌. സബ്‌സിഡിയുള്ള സ്വർണപണയ വായ്‌പ ലഭിക്കുകയുമില്ല. ഒരോ വിളവിനുമനുസരിച്ചാണ്‌  വായ്‌പയുടെ സ്‌കെയിൽ ഓഫ്‌ ഫിനാൻസ് എന്നതിനാൽ വിവിധ ആവശ്യങ്ങൾക്ക്‌ മതിയായ വായ്‌പ ലഭിക്കാനിടയില്ലെന്നതാണ്‌  ആശങ്ക.     Read on deshabhimani.com

Related News