പടിഞ്ഞാറത്തറ–-പൂഴിത്തോട് ബദൽ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണം



മാനന്തവാടി മലബാറിന്റെ  സമഗ്ര വികസനത്തിന്‌ വഴിയൊരുക്കുന്ന പടിഞ്ഞാറത്തറ-–-പൂഴിത്തോട് ബദൽ റോഡിനോട്‌ കേന്ദ്ര- സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണണമെന്ന്‌ ബദൽ  റോഡ്  വികസന സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബദൽറോഡ്  യാഥാർഥ്യമാക്കാൻ  രാഹുൽ ഗാന്ധി എംപി നേതൃത്വപരമായ പങ്ക് വഹിക്കണം. 28 വർഷം  മുമ്പ്‌   നിർമാണം തുടങ്ങി 70 ശതമാനം പൂർത്തീകരിച്ച് വനം വകുപ്പിന്റെ സാങ്കേതികതടസ്സംമൂലം നിലച്ചുപോയതാണ് റോഡ് പ്രവൃത്തി. താമരശേരി ചുരത്തിനെ അപേക്ഷിച്ച് 16 കിലോമീറ്റർ ദൂരം ലാഭിക്കാൻ  കഴിയുന്ന പാതയിൽ വനം വകുപ്പിന്റെ  സാങ്കേതിക തടസ്സം  നീക്കണം. മുൻ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ ബദൽ റോഡിനായി  അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമർപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം  തുടരുകയാണ്. ജില്ല നേരിടുന്ന ഏറ്റവും ഗുരുതരമായ  പ്രശ്നങ്ങൾ വന്യമൃഗശല്യവും  ബദൽ  റോഡ്‌ പ്രശ്നവുമാണ്‌.   സംസ്ഥാന സർക്കാർ ബന്ധപ്പെട്ട അപേക്ഷകളും രേഖകളും  കേന്ദ്ര സർക്കാരിന് സമർപ്പിച്ച സാഹചര്യത്തിൽ രാഹുൽഗാന്ധി  എംപി  കേന്ദ്രത്തിൽ  സമ്മർദം  ചെലുത്തണം. അല്ലാത്തപക്ഷം ബദൽ റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ മൂന്നാം ഘട്ട സമരം ആരംഭിക്കുമെന്നും അനുകൂല  നടപടി  ഉണ്ടായില്ലെങ്കിൽ  ഹൈക്കോടതിയെ  സമീപിക്കാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. ബദൽ റോഡ് വികസനസമിതി ചെയർമാൻ കെ എ ആന്റണി, അഡ്വ. ജോർജ് വാതുപറമ്പിൽ, ജെനിഷ്  ബാബു, ജോസഫ് കാവാലം, പി ജെ കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News