കരാറുകാരന്റെ ഓഫീസ്‌ ഉപരോധിച്ച്‌ 
സിപിഐ എം



  ബത്തേരി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച്  നടത്തുന്ന ബത്തേരി–- താളൂർ റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കരാറുകാരന്റെ  മലങ്കരയിലുള്ള ഓഫീസ് ഉപരോധിച്ചു. ബത്തേരി–- താളൂർ റോഡിൽ 8.2 കിലോമീറ്റർ  നവീകരിക്കുന്നതിന് 27 കോടി രൂപയാണ്‌  കിഫ്‌ബി വകയിരുത്തിയത്. തമിഴ്നാട്ടിലുള്ള നിർമാണ കമ്പനിയായ  പ്രത്യൻ ഇൻഫ്രാസ്‌ട്രക്ചറാണ്‌  കരാർ കമ്പനി.  പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ പൊളിച്ചിട്ട നാലു കിലോമീറ്റർ 30നകം  പൂർത്തീകരിക്കാമെന്ന് നേരത്തേ  കോൺട്രാക്ടർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നു.  ഈ ഉറപ്പ് ലംഘിച്ച സാഹചര്യത്തിലാണ് കോൺട്രാക്ടർ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ച്‌ പ്രതിഷേധിച്ചത്‌. ഉപരോധം സിപിഐ എം  ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു.   ടി പി ഷുക്കൂർ അധ്യക്ഷനായി. ബത്തേരി ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  അമ്പിളി സുധി, പി കെ രാമചന്ദ്രൻ,  പി സി വിജയകുമാർ, കെ എ സുരേന്ദ്രൻ,  സുജ ജെയിംസ്,  സാബു കുഴിമാളം എന്നിവർ സംസാരിച്ചു. ഷാജി കോട്ടയിൽ സ്വാഗതം പറഞ്ഞു.          ബത്തേരി തഹസിൽദാർ  ഷാജി, നൂൽപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ കെ ആർ മുസ്തഫ,  കെആർഎഫ്ബി അസി.എൻജനിയർ  ജിതിൻ എന്നിവർ സ്ഥലത്തെത്തി സിപിഐ എം നേതാക്കളുമായും കരാറുകാരുമായും നടത്തിയ ചർച്ചയെ തുടർന്ന് ജൂൺ അഞ്ചിനകം പൊളിച്ചിട്ട ഭാഗത്തിൽ രണ്ട്‌  കിലോമീറ്റർ റോഡ് ടാർ ചെയ്യാമെന്നും, ബാക്കിയുള്ള ഭാഗം  ജൂൺ 15നകം വെറ്റ് മിക്സ് നടത്തി ഗതാഗതയോഗ്യമാക്കാം എന്നും രേഖമൂലം  ഉറപ്പ്‌ നൽകിയതിനെ  തുടർന്ന് പകൽ രണ്ടിന്‌ സമരം അവസാനിപ്പിച്ചു. Read on deshabhimani.com

Related News