ഡിസിസി വൈസ്‌ പ്രസിഡന്റിന്റെ വീട്ടുമുറ്റത്ത്‌ സമരം

ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ഒ വി അപ്പച്ചന്റെ വീട്ടുമുറ്റത്ത്‌ സമരം നടത്തുന്നവർ


 കൽപ്പറ്റ നൽകിയ പണമോ ഭൂമിയോ കൊടുക്കാതെ വഞ്ചിക്കുന്നുവെന്നാരോപിച്ച്‌  ഡിസിസി  വൈസ്‌ പ്രസിഡന്റിന്റെ വീട്ടുമുറ്റത്ത്‌ അഞ്ച്‌ കുടുംബങ്ങൾ സമരത്തിൽ.  ഒ വി അപ്പച്ചന്റെ  ചുണ്ടക്കരയിലുള്ള വീട്ടുമുറ്റത്താണ്‌ സമരം.  അനിൽ സുനിതാലയം, സനീഷ്‌ കല്ലറക്കൽ, ജയിംസ്‌ പുതിയ വീട്ടിൽ, സനിൽ അമ്പലമൂലയിൽ,  ടോമി കോട്ടത്തറ എന്നിവരും അവരുടെ  കുടുംബങ്ങളുമാണ്‌ വ്യാഴം ഉച്ചമുതൽ വീട്ടുമുറ്റത്ത്‌ കുത്തിയിരിപ്പ്‌ സമരം തുടങ്ങിയത്‌. രാത്രിയും സമരം തുടർന്നു.     2019ലാണ്‌ ഇവർ  അപ്പച്ചനിൽനിന്ന്‌ ചുണ്ടക്കരയിലുള്ള  ഭൂമി വാങ്ങുന്നത്‌. ഏഴ്‌ മുതൽ 13 സെന്റ്‌ വരെ വാങ്ങിയവരുണ്ട്‌.  70 ശതമാനം തുകയും നൽകിയ ഇവർക്ക്‌ ഒരുമാസംകൊണ്ട്‌ ഭൂമി രജിസ്‌ട്രർ ചെയ്‌ത്‌ കൊടുക്കുമെന്നാണ്‌ അപ്പച്ചൻ പറഞ്ഞതെന്ന്‌ സമരം നടത്തുന്ന അനിൽ സുനിതാലയം പറഞ്ഞു. 65 ലക്ഷത്തോളം രൂപ അഞ്ച്‌ കുടുംബത്തിനുമായി അപ്പച്ചൻ കൊടുക്കാനുണ്ട്‌.  മൂന്നു വർഷത്തോളമായിട്ടും ഭൂമി രജിസ്‌ട്രർചെയ്‌ത്‌ കൊടുത്തില്ല.  ഭൂമിക്ക്‌ ബാങ്ക്‌ ലോണും മറ്റ്‌ പ്രശ്‌നങ്ങളുമുണ്ടെന്നും പണം തിരികെ നൽകാമെന്നുമാണ്‌ ഇപ്പോൾ പറയുന്നത്‌.  ഇതുപറയാൻ തുടങ്ങിയിട്ടും  രണ്ട്‌ മാസത്തിലേറെയായെന്ന്‌  സമരക്കാർ  പറയുന്നു.  അനിൽ, സനീഷ്‌, ജെയിംസ്‌ എന്നിവർ  തങ്ങൾ വാങ്ങിയ ഭൂമിയിൽ വീടുവച്ച്‌  കഴിയുകയാണ്‌. ഭൂമി കിട്ടാത്തതിനാൽ  അഞ്ച്‌ കുടുംബങ്ങളും വലിയ ദുരിതത്തിലായിരിക്കയാണ്‌. വീട്‌ വയ്‌ക്കാനോ കുട്ടികളുടെ പഠനത്തിനായോ ലോൺപോലും  എടുക്കാൻ കഴിയുന്നില്ല. മൂന്ന്‌ വർഷമായി ഈ ദുരിതം തുടങ്ങിയിട്ട്‌. നിരന്തരം പറഞ്ഞ്‌ പറ്റിക്കാൻ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെയാണ്‌ സമരം തുടങ്ങിയതെന്ന്‌  സമരക്കാർ പറയുന്നു.  കമ്പളക്കാട്‌ പൊലീസ്‌ സ്ഥലത്തെത്തി ചർച്ചക്ക്‌ വിളിച്ചിട്ടുണ്ടെങ്കിലും  പണമോ ഭൂമിയോ തരുമെന്ന ഉറപ്പ്‌ കിട്ടാതെ  സമരത്തിൽനിന്ന്‌ പിന്മാറില്ലെന്നാണ്‌  സമരക്കാർ  പറയുന്നത്‌. Read on deshabhimani.com

Related News