കൃഷ്‌ണഗിരിക്ക് ‘കേണലി’ന്റെ സർട്ടിഫിക്കറ്റ്
കൃഷ്‌ണഗിരി കൃഷ്‌ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് അഭിമാനനിമിഷങ്ങൾ സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ദിലീപ് വെങ് സർക്കാരിന്റെ സന്ദർശനം. സ്‌റ്റേഡിയത്തിൽ നടന്ന ഗ്രാൻഡ് ഹൈപ്പർ കപ്പ് ടി–-20 ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായിരുന്നു "കേണൽ'. വിജയികൾക്ക് സമ്മാനങ്ങൾ നൽകിയശേഷം കൃഷ്‌ണഗിരി വനിതാ ക്രിക്കറ്റ് അക്കാദമിയിലെ താരങ്ങളുമായി സംവദിച്ചു. അണ്ടർ 19 ലോകകപ്പ് ടീമിൽ ഇടം കണ്ടെത്തിയ സിഎംസി നജ്‌ല ഉൾപ്പടെയുള്ളവർ ഇതിഹാസതാരത്തിനൊപ്പം സമയം ചെലവിട്ടു. കഴിവിൽ വിശ്വസിച്ച് ആത്മാർഥതയോടെ കളത്തിലിറങ്ങിയാൽ മറ്റുള്ളതെല്ലാം താനെ വന്നുകൊള്ളുമെന്ന് കേണൽ ഉപദേശിച്ചു. ക്രിക്കറ്റിലിറങ്ങിയാൽ എന്ത് പണം കിട്ടും എന്ന മനോഭാവം മാറണം. കഴിവ് കളത്തിൽ പ്രകടിപ്പിച്ചാൽ പണം അതിന്റെ വഴിക്ക് കിട്ടും. ഇന്ത്യയിൽ വനിതാക്രിക്കറ്റിന് വലിയ വളർച്ചയാണുള്ളതെന്നും ജില്ലയിലെ അക്കാദമി ഇതിന് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ എല്ലാ സ്‌റ്റേഡിയത്തിലും പോയിട്ടുണ്ടെന്നും മികച്ച സ്‌റ്റേഡിയത്തിലൊന്നാണ് കൃഷ്‌ണഗിരി എന്നുമുള്ള വെങ്സർക്കാരിന്റെ പ്രഖ്യാപനം കളിക്കാർക്കും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും കായികപ്രേമികൾക്കും ആവേശം പകരുന്നതായി. 70–-80കളിൽ ഇന്ത്യൻ മധ്യനിരയിലെ കരുത്തുറ്റ ബാറ്റ്‌സ്‌മാനായിരുന്ന വെങ്‌സർക്കാർ 1983ലെ ലോകകപ്പ് വിജയത്തിലും നിർണായക പങ്ക് വഹിച്ചു. Read on deshabhimani.com