നവകേരളത്തിന്റെ കുതിപ്പിന്‌ 
പദ്ധതി അവലോകനം



പനമരം പദ്ധതി നിർവഹണത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പുരോഗതി വിലയിരുത്തി മന്ത്രിതല അവലോകനയോഗം –-"നവകേരളം തദ്ദേശകം'.  മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതി നിർവഹണത്തിലെ പുരോഗതിയും പ്രതിസന്ധികളും ചർച്ചചെയ്‌തു.  പട്ടികവർഗ വിഭാഗങ്ങൾക്ക്‌ ആധികാരിക രേഖകൾ ഉറപ്പാക്കുന്ന എബിസിഡി  മാതൃകയെയും പദ്ധതി നിർവഹണത്തിൽ കൈവരിച്ച പുരോഗതിയെയും മന്ത്രി അനുമോദിച്ചു. അതി ദാരിദ്ര്യനിർമാർജനം, വാതിൽപ്പടി സേവനം, മാലിന്യനിർമാർജനം, പ്രാദേശിക സാമ്പത്തികവികസനം എന്നിവ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ക്രിയാത്മക നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. ഫണ്ട്‌ ലഭ്യമാക്കൽ, ഗോത്രസാരഥി പദ്ധതി, വന്യമൃഗശല്യം നേരിടുന്നതിനുള്ള നടപടികൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആശങ്കകൾ സ്ഥാപന മേധാവികൾ പങ്കുവച്ചു. അടിയന്തര വിഷയങ്ങൾക്ക്‌ മുൻഗണന നൽകി സംസ്ഥാനതലത്തിൽ യോഗം ചേർന്ന്‌ നടപടികളുണ്ടാവുമെന്ന്‌ മന്ത്രി പറഞ്ഞു.  തദ്ദേശഭരണസ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിൽ 23.26 ശതമാനം  വിനിയോഗിച്ചിട്ടുണ്ട്.  ജനുവരിയിൽ വീണ്ടും അവലോകനയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.     യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. തദ്ദേശഭരണ വകുപ്പ് ഡയറക്ടര്‍ എച്ച്‌  ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച് ബി പ്രദീപ്, ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എ കെ റഫീക്ക്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്‌ണൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ജയരാജന്‍, ദാരിദ്ര്യ ലഘൂകരണം പ്രോജക്ട് ഡയറക്ടര്‍ പി സി  മജീദ്,  ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി എ എന്‍ പ്രഭാകരന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്‌ണന്‍ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News