മുട്ടിലിൽ പൊതു കളിസ്ഥലം വേണം



മുട്ടിൽ  നല്ലൊരുപറമ്പെങ്കിലും ഒരുക്കിയെടുത്താൽ മതിയായിരുന്നു, ഞങ്ങൾക്ക് കളിക്കാൻ. മുട്ടിൽ പഞ്ചായത്തിലെ കായികപ്രേമികളുടെ പൊതു ആവശ്യമാണിത്. പന്തുതട്ടാനും കളിക്കാനും ഒരുപൊതുഇടത്തിനായി ഇവിടത്തുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പഞ്ചായത്തിന്റെ   പൊതുമെെതാനം എന്നത് ഇപ്പോഴും സ്വപ്നംമാത്രമാണ്. ഒളിമ്പിക്സ്, സന്തോഷ് ട്രോഫി, ഏഷ്യൻ ഗെയിംസ്, സംസ്ഥാന, ജില്ലാ അത്‌ലറ്റിക്സ്, ഫുട്ബോൾ തുടങ്ങിയ മേഖലകളിൽ  നിരവധി സംഭാവനകൾ നൽകിയ നാടിന്റെ ഗതിയാണിത്. സ്കൂളുകളുടെയും, കോളേജുകളുടെയും മെെതാനങ്ങളും  സ്വകാര്യവയലുകളുമാണ് നിലവിൽ പരിശീലനത്തിനും കളിക്കാനുമായി ഉപയോഗിക്കുന്നത്.  തൊട്ടടുത്ത പഞ്ചായത്തുകളിൽ കായികതാരങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുമ്പോഴും മുട്ടിൽ പഞ്ചായത്തുകാർക്ക് അവഗണന തന്നെ.  കളിക്കാൻ ഇടമില്ലാത്തതിനാൽ പണം ചെലവാക്കി സ്വകാര്യ പുൽമൈതാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. പനങ്കണ്ടി, കാക്കവയൽ ഭാഗങ്ങളിൽ ഉള്ളവർ തൊട്ടടുത്ത മറ്റു പഞ്ചായത്തുകളിലെ മെെതാനത്തെയാണ് ആശ്രയിക്കുന്നത്. ഈ വർഷത്തെ കേരളോത്സവത്തിന്റെ കായികമേള നടത്തിയത് പരിമിതമായ സൗകര്യങ്ങളുള്ള കാക്കവയൽ സ്കൂൾ മുറ്റത്തായിരുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി 50 ലക്ഷം രൂപ സ്റ്റേഡിയത്തിനായി വകയിരുത്തിയിരുന്നു. എന്നാൽ പുതിയ ഭരണസമിതി യാതൊരു നടപടിയും സ്വീകരിച്ചില്ല.     കായിക പ്രേമികളുടെ പ്രയാസം മനസ്സിലാക്കി സ്റ്റേഡിയത്തിനുള്ള നടപടി ഉടൻ ആരംഭിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.   Read on deshabhimani.com

Related News