ഗവർണർമാർ തമിഴ്‌നാട്‌, കേരള സർക്കാരുകളെ തകർക്കാൻ ശ്രമിക്കുന്നു



ഗൂഡല്ലൂർ തമിഴ്‌നാട്ടിലെയും കേരളത്തിലെയും സർക്കാരുകളെ അട്ടിമറിക്കാൻ ഗവർണർമാർ ശ്രമിക്കുകയാണെന്ന്‌ സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപിക്കുവേണ്ടിയാണ്‌ ഗവർണർമാർ പ്രവർത്തിക്കുന്നത്‌. സംഘപരിവാർ അജൻഡയാണ്‌ നടപ്പാക്കുന്നത്‌.  തൊഴിലില്ലായ്‌മയുടെ പേരിൽ അധികാരത്തിലേറിയ ബിജെപി സർക്കാർ യുവജനങ്ങളെ വഞ്ചിച്ചു. രാജ്യത്ത്‌ തൊഴിലില്ലായ്‌മ കുതിച്ചുയർന്നു. വിലക്കയറ്റത്തിൽ രാജ്യം റെക്കോഡിട്ടു. ജിഎസ്‌ടി സംവിധാനം നിത്യോപയോഗ സാധനങ്ങളുടെയുൾപ്പെടെ വിലവർധനയ്‌ക്ക്‌ കാരണമായി.  തൊഴിലില്ലായ്മക്കും വിലവർധനക്കുമെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഡിസംബർ അവസാനവാരം സമരം തുടങ്ങും. കേന്ദ്രം എല്ലാ മേഖലകളും സ്വകാര്യവൽക്കരിക്കുകയാണ്‌. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ ഭൂമി പ്രശ്നവും വൈദ്യുതി പ്രശ്നവും പരിഹരിക്കണം. സർക്കാർ ഉടമയിലുള്ള തേയിലത്തോട്ടങ്ങൾ വനംവകുപ്പിന്‌ കൈമാറാതെ ലാഭത്തിലാക്കാൻ ശ്രമിക്കണം. വന്യമൃഗശല്യ പ്രതിരോധത്തിന്‌ നടപടികൾ ശക്തമാക്കണം. വനങ്ങളിൽ വന്യമൃഗങ്ങൾക്ക്‌ തീറ്റയും വെള്ളവും ഉറപ്പാക്കി ഇവ കാടിറങ്ങുന്നത്‌ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സിപിഐ എം ജില്ലാ സെക്രട്ടറി വി എ ഭാസ്കരൻ, സംസ്ഥാന കമ്മിറ്റി അംഗം ആർ ഭദ്രി, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ എൻ വാസു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News