പുനരധിവാസം കാത്ത്‌ വെള്ളച്ചാൽ കോളനിക്കാർ

കല്ലിങ്കര സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന വെള്ളച്ചാൽ കോളനിയിലെ കുട്ടി വഴിയിൽനിന്ന്‌ കിട്ടിയ പ്രാവിനെ തലോടുന്നു


ബത്തേരി പുനരധിവാസം കാത്ത്‌ വെള്ളച്ചാലിൽ 12 ആദിവാസി കുടുംബങ്ങൾ. കഴിഞ്ഞ 20 വർഷമായി എല്ലാ മഴക്കാലത്തും കോളനികളിൽ വെള്ളം കയറുന്നതിനാൽ ക്യാമ്പുകളിൽ കഴിയാൻ നിർബന്ധിതരാവുന്നവരാണ്‌ നെന്മേനി പഞ്ചായത്ത്‌ 13–-ാം വാർഡിലെ ഈ കുടുംബങ്ങൾ.  കനത്ത മഴ പെയ്‌താൽ വെള്ളച്ചാൽ തോട്‌ കരകവിഞ്ഞൊഴുകുമ്പോഴാണ്‌ കോളനികളിൽ വെള്ളം കയറുന്നത്‌. തോട്‌ പുറമ്പോക്കിലാണ്‌ ഓടിട്ടതും ഷീറ്റ്‌ മേഞ്ഞതുമായ ആദിവാസി വീടുകൾ.     വീടുകളിൽ കുട്ടികളടക്കം 42 പേരാണുള്ളത്‌.  വെള്ളം കയറുന്നതോടെ അധികൃതർ ഇവരെ എല്ലാ വർഷവും മാറ്റിപ്പാർപ്പിക്കുന്നത്‌ കൊഴുവണയിലെ കല്ലിങ്കര ഗവ. യുപി സ്‌കൂളിലാണ്‌.   ചൊവ്വ രാത്രി ഒമ്പതോടെ പെയ്‌ത  മഴയിലും വീടുകളിൽ വെള്ളം കയറിയതോടെ രാത്രി പന്ത്രണ്ടോടെ എത്തിയ റവന്യൂ, പൊലീസ്‌ അധികൃതർ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ്‌ ഇവരെ താൽക്കാലിക ക്യാമ്പായ കല്ലിങ്കര സ്‌കൂളിൽ എത്തിച്ചത്‌. കിടപ്പുരോഗികളായ കാർത്യായനി (80), മണി (60) എന്നിവരെ ആംബുലൻസിലാണ്‌ ക്യാമ്പിലേക്ക്‌  കൊണ്ടുവന്നത്‌. എല്ലാ മഴക്കാലത്തും ക്യാമ്പിൽ കഴിയാൻ വിധിക്കപ്പെട്ട തങ്ങളെ സമീപത്തുതന്നെയുള്ള മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റി പുനരധിവസിപ്പിക്കണം എന്നാണ്‌ കോളനിക്കാരുടെ ആവശ്യം.   Read on deshabhimani.com

Related News