മഴപ്പെയ്‌ത്തിൽ റെക്കൊർഡ്
കൽപ്പറ്റ രണ്ടാഴ്‌ചയോടെ ശക്തി പ്രാപിച്ച മൺസൂണിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പെയ്‌തത് റെക്കോഡ് മഴ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ പടിഞ്ഞാറൻ മലനിരകളിൽ കുടുതൽ മഴ ലഭിച്ചപ്പോൾ കിഴക്കൻ പ്രദേശങ്ങളിൽ മഴ കുറഞ്ഞു. ചെമ്പ്ര, വെള്ളരിമല, മുണ്ടക്കൈ, ലക്കിടി, വൈത്തിരി, കുറിച്യാർമല, ബാണാസുരമല, തൊണ്ടർനാട്, തിരുനെല്ലി പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്‌തത്. ഈ ഭാഗങ്ങളിൽ ശരാശരി 2000 മി. മീറ്ററിൽ അധികം മഴ ലഭിച്ചു. അതേസമയം പലയിടങ്ങളിലും 300 മി.മീ. മഴ മാത്രം ലഭിച്ച കിഴക്കൻ പ്രദേശങ്ങളിൽ മഴ കുറഞ്ഞു. ഹ്യൂം സെന്റർ ഫോർ ഇക്കോളജിയുടെ കണക്കനുസരിച്ച് 2021 ജൂൺ ഒന്ന് മുതൽ ജൂലൈ 21 വരെ ജില്ലയിൽ ആകെ 965.8 എംഎം മഴയാണ് ലഭിച്ചത്. ജൂണിൽ ആകെ ശരാശരി 512 മി.മീ. മഴ കിട്ടി. ജൂലൈയിൽ ഇതുവരെ 453 എംഎം മഴയും. ഏറ്റവും കൂടുതൽ മഴ പെയ്‌തത് ബാണാസുരസാഗർ കൺട്രോൾ ഷാഫ്റ്റിലാണ്. 2074.6 എം എം. എളമ്പിലേരിയിൽ 1871.9, ചെമ്പ്ര 1582.5, പുത്തുമല 1306.4, തവിഞ്ഞാൽ എസ്‌റ്റേറ്റ് 1289, മുണ്ടകൈ, 1168, തേറ്റമല 1157.5, പേര്യ മക്കിമല 1048.4, തലപ്പുഴ 1039.4, പടിഞ്ഞാറത്തറ ബാണാസുര ഡാം 1001.6, പൊഴുതന അച്ചൂർ എസ്‌റ്റേറ്റ് 865, മേപ്പാടി പാലവയൽ 855.7, മടക്കി 814.5, കുഴിനിലം 750, പെരുന്തട്ട 746.8, എടവക 740.54, മുട്ടിൽ 629.31, കെെനാട്ടി 548.77, നീർവാരം 553.52, ബത്തേരി കുപ്പമുടി 462, തോൽപ്പെട്ടി 387.28, കല്ലൂർ 355.2 എന്നിങ്ങനെയാണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂണിൽ ആകെ 351 മി. മീറ്ററും ജൂലൈയിൽ 398 എംഎം മഴയുമാണ് ലഭിച്ചത്. Read on deshabhimani.com