ബാങ്ക് ഉപരോധിച്ച് കർഷകർ; നേതാക്കളെ അറസ്റ്റ് ചെയ്തു

കർഷകസംഘം ജില്ലാ പ്രസിഡന്റ് ടി ബി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു


പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടെ ജപ്തി നടപടികളിൽ മനംനൊന്ത് ജീവനൊടുക്കിയ അഭിഭാഷകൻ എം വി ടോമിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ  കർഷക സംഘടനകളുടെ നേതൃത്വത്തിൽ ബാങ്കിന് മുമ്പിൽ അനിശ്ചിതകാല സമരം തുടങ്ങി. ചൊവ്വ രാവിലെ മുതൽ ബാങ്ക്  ഉപരോധിച്ചു. ഉച്ചയോടെ കർഷകനേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് ബാങ്ക് തുറക്കാനായത്.   ടോമിയുടെ കടങ്ങൾ എഴുതിത്തള്ളുക, കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുക, ബാങ്ക് മാനേജർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കുക, സർഫാസി നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.  കേരള കർഷക സംഘം, അഖിലേന്ത്യാ കിസാൻ സഭ, കിസാൻ ജനതാദൾ, കർഷക യൂണിയൻ എം എന്നിവയുടെ നേതൃത്വത്തിലാണ് ഉപരോധം. പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും മണിക്കൂറുകൾക്കുശേഷം സ്റ്റേഷനിൽനിന്ന് വിട്ടയച്ചു. ബുധനാഴ്ചയും ഉപരോധം തുടരും.  സമരം കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ് ഉദ്ഘാടനംചെയ്തു. സമരസമിതി ചെയർമാൻ എസ് ജി സുകുമാരൻ അധ്യക്ഷനായി. കർഷക സംഘം ജില്ലാ പ്രസിഡന്റ് ടി ബി സുരേഷ്, സിപിഐ എം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, പ്രകാശ് ഗഗാറിൻ, എ ജെ കുര്യൻ, ബെന്നി കുറുമ്പാലക്കാട്ട്, എൻ യു വിൽസൺ, കുര്യാക്കോസ് മുള്ളൻമട, പി കെ ബാബു, കെ പി ഗിരീഷ് എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ  എ വി ജയൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News