മാനസികാരോഗ്യ ചികിത്സ; 
ഡിഎം വിംസിൽ പുതിയ തെറാപ്പി



കൽപ്പറ്റ   മാനസികാരോഗ്യ ചികിത്സാ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്‌ക്കാവുന്ന മോഡിഫൈഡ് ഇലക്ട്രോ കൺവൾസീവ് തെറാപ്പി ജില്ലയിൽ ആദ്യമായി ഡിഎം വിംസ് മാനസികാരോഗ്യ വിഭാഗം നടത്തി.  രോഗിക്ക് അനസ്തേഷ്യ നൽകിയശേഷം കംപ്യൂട്ടർ  സഹായത്തോടെ ഒരു സെക്കന്റിൽ താഴെ സമയത്തേക്ക് തലച്ചോറിലേക്ക് വളരെ കുറഞ്ഞ അളവിൽ വൈദ്യുതി കടത്തിവിട്ടുകൊണ്ടുള്ള  ചികിത്സാ രീതിയാണ് ഇസിടി .  മറ്റ് ചികിത്സാരീതികളെ അപേക്ഷിച്ച് രോഗം വളരെ പെട്ടെന്നുതന്നെ കുറയുകയും അതുമൂലം മരുന്നുകളുടെ അളവ് കുറക്കാനും ഇസിടി നൽകുന്നതിലൂടെ  സാധിക്കുന്നു . ഈ ചികിത്സാ മേഖലയിൽ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുള്ള ചില പ്രത്യേക രോഗാവസ്ഥകൾക്ക് മാത്രമാണ് ഇസിടി നൽകുന്നത്‌.     ആത്മഹത്യാ പ്രവണത, കാറ്ററ്റോണിയ, കടുത്ത വിഷാദം, ഉന്മാദം എന്നിവക്കും മരുന്നുകൾകൊണ്ടുള്ള പാർശ്വഫലങ്ങൾ കാരണമോ മരുന്നുകൾ നൽകാൻ പറ്റാത്തവിധം മറ്റ്  രോഗങ്ങളുള്ള മാനസിക രോഗികൾക്കും ഇത് ഫലപ്രദമാണ്. അനസ്തേഷ്യ ഇല്ലാതെ ശരീരമാസകലം വിറയൽ ഉണ്ടാകുന്നവിധം വൈദ്യുതി കടത്തിവിട്ടുകൊണ്ടുള്ള രീതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രോഗിക്ക് വളരെ കുറഞ്ഞ സമയത്തേക്ക് അനസ്തേഷ്യനൽകി വളരെ കുറഞ്ഞ അളവിൽ മാത്രമാണ് വൈദ്യുതി കടത്തിവിടുന്നത്.   ചികിത്സ കഴിഞ്ഞ്  അര മണിക്കൂറിനുള്ളിൽ രോഗിക്ക് ബോധം തെളിയും. തുടർന്ന്‌  മുറിയിലേക്ക് മാറ്റാം.   ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാർഡുള്ളവർക്ക്  ഈ ചികിത്സ പൂർണമായും സൗജന്യമായി ലഭിക്കും.    വാർത്താസമ്മേളനത്തിൽ മാനസികാരോഗ്യ വിഭാഗം ഡോക്ടർമാരായ ഡോ.റെയ്ഹാന റഷീദ് , ഡോ.റെൻസി രാജ് രാജൻ , അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. വാസിഫ് മായൻ, എജിഎം ഡോ.ഷാനവാസ്‌ പള്ളിയാൽ  എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News