പഞ്ചായത്തംഗം അഴിമതി നടത്തുന്നുവെന്ന്‌ ആരോപണം



കൽപ്പറ്റ    മുട്ടിൽ പഞ്ചായത്ത്‌  9ാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽ വാർഡ് മെമ്പർ സ്വജന പക്ഷപാതവും അഴിമതിയും നടത്തുകയാണെന്ന് കുടുംബശ്രീ എഡിഎസ് ശാന്ത ദിവാകരൻ,  പ്രവർത്തകരായ പുഷ്പ നാരായണൻ, മോളി ജോസ്, സിൻസി ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.     പഞ്ചായത്ത് അംഗമായ മേരി സിറിയക്കിനെതിരെയാണ്  ആരോപണം.  പഞ്ചായത്ത് മെമ്പറായിരിക്കെ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുത്ത്‌  ഇവർ സർക്കാർ ശമ്പളം വാങ്ങുകയാണ്‌.  ഇക്കാരണത്താൽ ഇവരുടെ പഞ്ചായത്തംഗത്വം അസാധുവാക്കണം. പഞ്ചായത്ത് ഭരണസമിതി  ഇവർക്ക് ഒത്താശ ചെയ്യുകയാണ്.  കഴിഞ്ഞ  സെപ്തംബർ 24ന് മുട്ടിൽ പഞ്ചായത്തിൽ നടന്ന ആരോഗ്യ സ്ഥിരംസമിതി യോഗത്തിൽ പങ്കെടുത്ത ചെയർപേഴ്‌സൺ കൂടിയായ മെമ്പർ  അതേ ദിവസത്തെ തൊഴിലുറപ്പ് മസ്‌റ്റർറോളിലും ജോലി ചെയ്‌തെന്നു കാണിച്ച് ഒപ്പിട്ടിട്ടുണ്ട്.      പഞ്ചായത്തംഗവും ഭരണസമിതിയും ഈ നിലപാട് അവസാനിപ്പിക്കണം. ഇഷ്ടക്കാരെ അധികാരസ്ഥാനങ്ങളിൽ തിരുകിക്കയറ്റി കുടുംബശ്രീ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന പ്രവണത അവസാനിപ്പിക്കണം, മേറ്റ് നിയമനത്തിൽ തദ്ദേശവകുപ്പിന്റെ ഉത്തരവ് നടപ്പാക്കണം, മെമ്പർക്കെതിരെയുള്ള ആരോപണങ്ങൾ  അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു. അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരമടക്കമുള്ള പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. Read on deshabhimani.com

Related News