ന്യൂട്രോപീനിയ വാർഡ് അടച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം



നല്ലൂർനാട്‌ ജില്ലാ ക്യാൻസർ സെന്ററിൽ മൂന്ന് മാസംമുമ്പ് ആരംഭിച്ച ന്യൂട്രോപീനിയ വാർഡ് അടച്ചുപൂട്ടി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബിയും  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  പി കല്യാണിയും പ്രസ്‌താവനയിൽ അറിയിച്ചു.  ഡോക്ടർമാരുടെ അഭാവത്തിൽ വാർഡ് അടച്ചുപൂട്ടി എന്നാണ്‌ പ്രചാരണം.  ഡോക്ടർമാരിൽ രണ്ടുപേർ പരിക്ഷ എഴുതാനും ഒരാൾ മെഡിക്കൽ അവധിയുമായതിനാൽ  മൂന്ന് ദിവസം ഡോക്ടർമാരുടെ  കുറവുണ്ടായത്‌ വളച്ചൊടിച്ചാണ്‌ വാർഡ്‌ അടച്ചുപൂട്ടിയെന്ന്‌ പ്രചരിപ്പിക്കുന്നത്‌. കീമോതെറാപ്പി എടുക്കുമ്പോൾ രക്താണുക്കൾ അപകടകരമാംവിധം കുറഞ്ഞ്‌ ഗുരുതര ആരോഗ്യപ്രശ്നമുള്ളവരെയാണ്‌ ന്യൂട്രോപീനിയ വാർഡിൽ കിടത്തി ചികിത്സിക്കുന്നത്‌.  2022 ഡിസംബറിൽ തുടങ്ങിയ മാസം 1384  രോഗികൾകൾക്ക്‌ ഒപി, കീമോതെറാപ്പി, റേഡിയേഷൻ എന്നിവയിൽ ചികിത്സ നൽകിയതിൽ 28 പേർക്കാണ്‌ കിടത്തി ചികിത്സ വേണ്ടിവന്നത്‌.   ജനുവരിയിൽ 1165 പേരെ ചികിത്സിച്ചതിൽ  24 പേരെയും  ഫെബ്രുവരിയിൽ 1160 രോഗികളിൽ 23 പേരെയുമാണ്‌   കിടത്തി ചികിത്സിച്ചത്‌.  മൂന്നുമാസം 3709 പേർ ചികിത്സ തേടിയപ്പോൾ 74 പേരെയാണ്‌ ന്യൂട്രോപീനിയ വാർഡിൽ കിടത്തി ചികിത്സിച്ചത്‌. ഈ കാലയളവിൽ  അർഹതപ്പെട്ട ആർക്കും ചികിത്സ ലഭിക്കാതിരുന്നിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. വിവിധ കാരണങ്ങളാൽ ഡോക്ടർ ഇല്ലാതെ വന്നാൽ ആ ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നിയമിച്ച ഡോക്ടർക്ക് ന്യൂട്രോപീനിയ വാർഡിന്റെകൂടി ചുമതല നൽകിയിട്ടുണ്ടെന്നും പ്രസ്‌താവനയിൽ അറിയിച്ചു.   Read on deshabhimani.com

Related News