കടുവകളെയും പുലിയെയും ഉടൻ പിടികൂടണം



ബത്തേരി നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി, തെക്കൻകൊല്ലി തുടങ്ങിയ പ്രദേശങ്ങളിൽ ഭീതിപരത്തുന്ന കടുവകളെയും പുലിയെയും കൂടുവച്ച്‌ പിടികൂടാൻ അടിയന്തര നടപടികൾ വേണമെന്ന്‌ സർവകക്ഷി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കർഷകരുടെ വളർത്തുമൃഗങ്ങളെയാണ്‌ കടുവ കൊന്നത്‌. കടുവയുടെ മുന്നിലകപ്പെട്ട പലരും ഭാഗ്യംകൊണ്ടാണ്‌ രക്ഷപ്പെട്ടത്‌. വെള്ളി വൈകീട്ട്‌ വീട്ടുമുറ്റത്ത്‌ കടുവയെക്കണ്ട പെൺകുട്ടി ഇനിയും ഭയത്തിൽനിന്ന്‌ മുക്തയായിട്ടില്ല.  വയോധികനും രോഗിയുമായ കർഷകന്റെ പറമ്പിൽ മറ്റാരോവച്ച കുരുക്കിലകപ്പെട്ട്‌  കടുവ ചത്തതിന്റെ പേരിൽ കർഷകന്റെ പേരിലെടുത്തത്‌ കള്ളക്കേസാണ്‌. വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ചയുടെ പേരിൽ നിരപരാധികളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. കടുവയുടെയും പുലിയുടെയും സാന്നിധ്യം കാരണം നാട്ടുകാർ വലിയ പ്രതിസന്ധിയിലാണ്‌. ധൈര്യത്തോടെ ജോലിക്ക്‌ പോകാനോ കുട്ടികളെ സ്‌കൂളുകളിൽ അയക്കാനോ ഷീരസംഘത്തിൽ പാലളക്കാനോ കഴിയുന്നില്ല. അടച്ചുപൂട്ടലിന്‌ സമാനമായ സാഹചര്യമാണ്‌ പ്രദേശത്ത്‌ നിലവിലുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.  ചെയർമാൻ യു കെ പ്രേമൻ,, കൺവീനർ കെ കെ പൗലോസ്‌, വൈസ്‌ ചെയർമാൻ സി എച്ച്‌ അബ്ദുള്ള, ജോയിന്റ്‌ കൺവീനർ പി ആർ അനുപ്രസാദ്‌, പഞ്ചായത്തംഗം യശോദ ബാലകൃഷ്‌ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News