ജയിൽ മോചിതനായപ്പോൾ സ്വീകരിച്ച് ജില്ല
കൽപ്പറ്റ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥയിൽ ജയിലിലടയ്ക്കപ്പെട്ട കോടിയേരി ജയിൽ മോചിതനായപ്പോൾ ജില്ലയിലും വിദ്യാർഥികൾ സ്വീകരണമൊരുക്കി. ജനാധിപത്യ കാശാപ്പിനെതിരെ ക്യാമ്പസുകളെ സമരസജ്ജമാക്കിയ കോടിയേരി വിദ്യാർഥികളുടെ വികാരമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് 16 മാസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു വയനാട്ടിലെ സ്വീകരണം. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബത്തേരി ചുങ്കത്തായിരുന്നു സ്വീകരണം. വലിയ ജനാവലിയാണ് പങ്കെടുക്കാനെത്തിയതെന്ന് അന്നത്തെ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന എം കെ ശ്രീധരൻ ഓർത്തെടുത്തു. ജയിൽ അനുഭവങ്ങൾ വിവരിച്ച് അടിയന്തരാവസ്ഥയുടെ ഭീകരത കോടിയേരി വിവരിച്ചു. സ്കൂളുകളിലായിരുന്നു അന്ന് പ്രധാനമായും എസ്‌എഫ്‌ഐ പ്രവർത്തനം. ജില്ലയിൽ ബത്തേരി സെന്റ് മേരീസ് കോളേജ് മാത്രമായിരുന്നു റെഗുലർ കോളേജായി ഉണ്ടായിരുന്നത്. ഇവിടെയും വിദ്യാലയങ്ങളിലും സംഘടന ശക്തിപ്പെടുത്താൻ പിന്നീടും നിരന്തരം ഇടപെട്ടു. അന്നേ ആളുകളുടെ മനസ്സിൽ ഇടംപിടിച്ച നേതാവായിരുന്നു കോടിയേരി–-ശ്രീധരൻ പറഞ്ഞു. Read on deshabhimani.com