മണിയങ്കോടപ്പൻ ക്ഷേത്രത്തിൽ 
ഇടത്താവള പ്രവൃത്തി തുടങ്ങി



കൽപ്പറ്റ മണിയങ്കോടപ്പൻ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിൽ ഒരുക്കുന്ന ശബരിമല ഇടത്താവളത്തിന്റെ പ്രവൃത്തി തുടങ്ങി. സംസ്ഥാന സർക്കാർ പത്ത്‌ കോടി രൂപ വിനിയോഗിച്ചാണ്‌ തീർഥാടകർക്കായി സൗകര്യങ്ങൾ ഒരുക്കുന്നത്‌. രണ്ട്‌ കെട്ടിടങ്ങൾ, ഡോർമിറ്ററി അടക്കമുള്ള ഹാൾ, ശുചിമുറികൾ,  പാചകമുറി, പാർക്കിങ്‌ സൗകര്യം എന്നിവയെല്ലാമാണ്‌ നിർമിക്കുന്നത്‌. ശബരിമല തീർഥാടനകാലത്ത്‌ മറ്റ്‌ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയിൽ  നിരവധിപേർ എത്താറുണ്ട്‌. ആന്ധപ്രദേശ്‌, തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിൽ നിന്നെല്ലാം എത്തുന്നവർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ്‌ ശബരിമലയിലേക്ക്‌ പോവുന്നത്‌. ഇവർക്ക്‌‌ വിശ്രമിക്കുന്നതിനും വിരിവയ്‌ക്കുന്നതിനുമുള്ള സംവിധാനങ്ങളാണ്‌ ഒരുക്കുന്നത്‌. ഒന്നരവർഷംകൊണ്ട്‌ നിർമാണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.  സി കെ ശശീന്ദ്രൻ എംഎൽഎ ആയിരുന്ന കാലത്താണ്‌ സർക്കാർ ക്ഷേത്രം വികസനത്തിന്‌ തുക അനുവദിച്ചത്‌. കൽപ്പറ്റയിൽനിന്ന്‌ നാല്‌ കിലോമീറ്റർ അകലെയാണ്‌ ക്ഷേത്രം. ക്ഷേത്രം പ്രവൃത്തി ഉദ്‌ഘാടനചടങ്ങിൽ മുൻ എംഎൽഎ സി കെ ശശീന്ദ്രൻ, ക്ഷേത്രം തന്ത്രി ആണ്ടലാടി പമേശ്വരൻ നമ്പൂതിരി, ക്ഷേത്രം ട്രസ്‌റ്റി ബോർഡ്‌ ചെയർമാൻ പൃഥ്വിരാജൻ‌, ട്രസ്‌റ്റ്‌ അംഗങ്ങളായ സജിത്‌ ലാൽ, അജയ്‌കുമാർ, പി വിശ്വൻ, സന്ദീപ്‌, മുൻ ചെയർമാൻ കമൽകുമാർ, ക്ഷേത്രം എക്‌സിക്യുട്ടീവ്‌ ഓഫീസർ നാരായണൻ, വാർഡംഗം എം വി ബാബു എന്നിവർ പങ്കടുത്തു.   Read on deshabhimani.com

Related News