ഹോട്ടലുകൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം



കല്‍പ്പറ്റ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിങ് കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ മുഴുവൻ ഭക്ഷ്യോല്‍പ്പാദന–വിതരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി കമീഷണർ അറിയിച്ചു. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. ജില്ലയിലെ ചില ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട്ചെയ്ത സാഹചര്യത്തിലാണ് നടപടി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഫുഡ്‌സേഫ്റ്റി ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമാണ്. സ്ഥാപനത്തിലെ ഭക്ഷണ പദാർഥം കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റെടുത്തിരിക്കണം. പാചകം ചെയ്യുന്നവരും, വിതരണം ചെയ്യുന്നവരും ഹെയർ നെറ്റ് നിർബന്ധമായും ധരിക്കണം. ഭക്ഷ്യശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കെമിക്കൽ, മൈക്രോ ബയോളജി ടെസ്റ്റ് റിപ്പോർട്ട് ആറുമാസത്തിലൊരിക്കൽ പുതുക്കണം. അൽഫാം, ഷവർമ തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ ശരിരായ താപനിലയിൽ പാകം ചെയ്തതാണെന്ന് ഉറപ്പുവരുത്തണം. മയോണൈസ് പോലുള്ളവ ഒരോമണിക്കൂർ ഇടവിട്ട് തയ്യാറാക്കി കൃത്യമായ താപനിലയിൽ സൂക്ഷിക്കണം. പാകംചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കരുത്. ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കണം. വാഹനത്തിന് ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവ വേണം. പാഴ്‌സൽ വിൽപ്പന നടത്തുമ്പോൾ തീയതി, തയ്യാറാക്കിയ സമയം, എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്ന വിവരം എന്നിവ രേഖപ്പെടുത്തണം. ചീഞ്ഞതും കേടായതുമായ മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവ ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാ കമീഷണർ നിർദേശം നൽകി. Read on deshabhimani.com

Related News